കണ്ണൂരില്‍ വീണ്ടും കൊലവിളി
കണ്ണൂര്‍ : അഴിക്കോട് സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് വെട്ടേറ്റ് മരിച്ചതിനെ തുടര്‍ന്ന് വീണ്ടും കണ്ണൂരില്‍ കൊലവിളിയുയരുന്നു.
ധനേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചതിനു പിന്നാലെ ബിജെപി നേതാവ് സി കെ പദ്മനാഭന്റെ വീട് ഒരു സംഘം എറിഞ്ഞു തകര്‍ത്തു. ഇതോടെ കണ്ണൂരിലെ സംഘര്‍ഷം എന്തും സംഭവിക്കാവുന്ന നിലയിലേയ്ക്ക് വളരുകയാണ്.
സി കെ പദ്മനാഭന്റെ വീടിനു നേരെയുണ്ടായ സിപിഎം ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിട്ടുണ്ട്. സിപിഎമ്മിന് മുഖമടച്ച് മറുപടി കൊടുക്കാന്‍ കേരളത്തിലെ പാര്‍ട്ടിക്ക് കെല്‍പ്പുണ്ടെന്ന് ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് രാജ് നാഥ് സിംഗും പ്രസ്താവിച്ചതോടെ സ്ഥിതിഗതികള്‍ സ്ഫോടനാത്മകമായി വളരുകയാണ്.
നവംബറില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പാര്‍ട്ടിക്ക് പുതുവര്‍ഷത്തില്‍ കിട്ടിയ ആദ്യ തിരിച്ചടിയാണ് ധനേഷിന്റെ കൊലപാതകം. സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങാനിരിക്കെ ധനേഷിന്റെ കൊന്നതിലൂടെ പരമാവധി പ്രകോപനമാണ് എതിരാളികളുടെ ലക്ഷ്യമെന്ന് ഉറപ്പാണ്.
ശനിയാഴ്ച രാത്രി മുഖംമൂടി ധരിച്ച എട്ടംഗ സംഘമാണ് ധനേഷിനെ വെട്ടിയത്. കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒന്നിനു പുറകെ മറ്റൊന്നായി നാലാമത് പ്രവര്‍ത്തകനെ എതിരാളികള്‍ കൊലപ്പെടുത്തിയിട്ടും സിപിഎം അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നില്ല. സിപിഎമ്മും കൊലക്കത്തിയെടുത്താല്‍ വീണ്ടും സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തുമെന്ന് ഉറപ്പാണ്. എപ്പോഴും ആളിക്കത്താവുന്ന രാഷ്ട്രീയപ്പകയുടെ കനലുകള്‍ കണ്ണൂരില്‍ വേണ്ടുവോളം ഉണ്ട്.
ഡിസംബര്‍ മാസത്തിലാണ് ഈ കനലുകള്‍ ചോരക്കൊതിയോടെ ജ്വലിക്കുന്നത്. എന്നാല്‍ ഇക്കുറി ഡിസംബറില്‍ കണ്ണൂര്‍ പൊതുവെ ശാന്തമായിരുന്നു. ആ ശാന്തി താല്‍ക്കാലികം മാത്രമാണെന്നാണ് ധനേഷിന്റെ കൊലപാതകം നല്‍കുന്ന സൂചന.