സെഫി കന്യകയല്ലെന്ന് സിബിഐ
കൊച്ചി: അഭയക്കേസില്‍ തെളിവ് നശിപ്പിയ്‌ക്കാന്‍ ഏതറ്റം വരെ പോകാനും പ്രതികള്‍ തയാറായതിന്റെ തെളിവുകള്‍ വെളിപ്പെടുന്നു.
കന്യകയാണെന്ന് തെളിയിക്കാന്‍ കൃത്രിമമായി കന്യാചര്‍മ്മം വച്ചുപിടിപ്പിയ്‌ക്കുന്ന ശസ്‌ത്രിക്രിയയ്‌ക്ക് സിസ്റ്റര്‍ സെഫി വിധേയമായിരുന്നതായി സിബിഐ സിജെഎം കോടതിയ്‌ക്ക് മുമ്പാകെ ബോധിപ്പിച്ചതോടെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുന്നത്.
സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് കോട്ടൂരും അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് കണ്ട കാര്യം പുറത്തറിയാതിരിയ്‌ക്കാനാണ് പ്രതികള്‍ അഭയയെ കൊലപ്പെടുത്തിയത്. താന്‍ കന്യകയാണെന്ന് തെളിഞ്ഞാല്‍ കേസ് ദുര്‍ബലമാകുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് സെഫി ഈ കടുംകൈയ്‌ക്ക് മുതിര്‍ന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നടത്തിയ പരിശോധനയില്‍ ആധുനിക ശസ്‌ത്രക്രിയയിലൂടെ കൃത്രിമമായി സെഫി കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സിസ്റ്റര്‍ സെഫിയുടെ അനുമതിയില്ലാതെയാണ് കന്യകാത്വ പരിശോധന നടത്തിയതെന്ന പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം സിബിഐ കോടതിയില്‍ തുറന്നടിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രതികളുടെ അനുവാദം തേടേണ്ടതില്ലെന്ന് സിബിഐ വാദിച്ചു.
സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മ്മത്തിന് ക്ഷതം സംഭവിച്ചിരുന്നുവെന്ന കാര്യം വ്യക്തമാണ്. കൃത്രിമമായി കന്യാചര്‍മ്മം വച്ചുപിടിപ്പിയ്‌ക്കാന്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി എന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്. ഒരു കന്യാസ്‌ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുന്നത് എങ്ങനെയാണ്? പ്രതികള്‍ തന്നെയാണ് അസുഖകരമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിയ്‌ക്കുന്നതെന്നും സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
കോടതി മുറിയില്‍ പരാതികള്‍ പറയുന്നതിനിടെ സിസ്റ്റര്‍ സെഫിയ്‌ക്ക് നാക്ക് പിഴയും ഉണ്ടായി. ഫാദര്‍ തോമസ് കോട്ടൂരിനെക്കുറിച്ച് പറയുന്നതിനിടെ 'തോമസ് കുട്ടി'യെന്നാണ് സെഫി സംബോധന ചെയ്‌തത്. കോട്ടൂരുമായുള്ള അടുത്ത ബന്ധം സൂചിപ്പിയ്‌ക്കുന്ന വിളി കോടതിയില്‍ ചിരി പടര്‍ത്തിയപ്പോള്‍ സെഫി ഉടനെ തോമസ് കോട്ടൂര്‍ അച്ഛനെന്ന് തിരുത്തുകയും ചെയ്‌തു.