മിസ് റഷ്യ ലോകസുന്ദരി സൗന്ദര്യത്തിന്റെ അത്യുന്നതങ്ങളില്‍ പാര്‍വതിയും
പതിനഞ്ച് സുന്ദരിമാരെയാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. ഓരോ സുന്ദരിമാരുടെയും പേര് വിളിയ്‌ക്കുമ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന ഇന്ത്യക്കാര്‍ക്ക് 15ാമത് പാര്‍വതിയുടെ പേര് വിളിച്ചപ്പോഴാണ് ആശ്വാസമായത്.
സെമി ഫൈനലിലെത്തിയ 15 പേരില്‍ നിന്നും ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, അംഗോള, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നിവിടങ്ങളിലെ അഞ്ച് സുന്ദരിമാര്‍ ഫൈനലിലെത്തി. എന്നാല്‍ സെമി ഫൈനലില്‍ നിന്നും ഒന്നാമതായാണ് പാര്‍വതി ഫൈനലില്‍ ഇടം കണ്ടെത്തിയത്.
എന്നാല്‍ അവസാന നിമിഷം വരെ സാധ്യത നിലനിര്‍ത്തിയിരുന്ന ഇന്ത്യയെയും ദക്ഷിണാഫ്രിക്കയെയും മറികടന്നാണ് റഷ്യക്കാരി സൗന്ദര്യ റാണിപ്പട്ടം ചൂടിയത്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ സുന്ദരിമാരെ കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി ചൈനയുടെ സിലിന്‍ ഷാങ് കീരിടമണിയിച്ചു. വടക്കുപടിഞ്ഞാറന്‍ സൈബീരിയയിലെ ട്യൂമെനാണ് 21കാരിയായ സെനിയയുടെ ജന്മദേശം.
ചോദ്യോത്തര വേളയില്‍ പാര്‍വതി ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടു. ഇന്ത്യയും മത്സരം നടക്കുന്ന ദക്ഷിണാഫ്രിക്കയും തമ്മില്‍ മൂന്ന് സാമ്യങ്ങളാണ് പാര്‍വതി കണ്ടെത്തിയത്. മഹത്തായ സംസ്‌ക്കാരം, ആതിഥ്യ മനോഭാവം. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല എന്നീ മഹദ് വ്യക്തികളുടെ സേവനം എന്നിവയായിരുന്നു അവ. പാര്‍വതിയുടെ മറുപടികള്‍ക്ക് വമ്പന്‍ കരഘോഷത്തിന്റെ പിന്തുണയും ലഭിച്ചു.
ഒടുവില്‍ ചെറിയൊരു വ്യത്യാസത്തില്‍ ലോക കിരീടം കൈവിട്ടപ്പോള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടേതിന് സമാനമായി പാര്‍വതിയുടെ മുഖത്തും നിരാശ പടര്‍ന്നു. എങ്കിലും മനോഹരമായ പുഞ്ചിരിയിലൂടെ മലയാളി മങ്ക അത് മറച്ചുവെച്ചു.
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബര്‍ഗില്‍ നടന്ന മത്സരം ലോകമൊട്ടാകെ 100 കോടിയോളം ജനങ്ങള്‍ തത്സമയം വീക്ഷിച്ചുവെന്നാണ് കരുതപ്പെടുന്നത്.