സത്യം 10000 ജീവനക്കാരെ പിരിച്ചുവിട്ടേയ്ക്കും
ഹൈദരാബാദ്: സാന്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കംപ്യൂട്ടേഴ്സ് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേയ്ക്കുമെന്ന് സൂചന.
കമ്പനി ഒരു മാസം ജീവനക്കാര്‍ക്കുള്ള ശമ്പള ഇനത്തില്‍ ചെലവിടുന്നത് 500 കോടി രൂപയാണ്. ശമ്പളം നല്‍കാനുള്ള വരുമാനം ഇല്ലാതാകുന്നതോടെ സത്യം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഫെബ്രുവരിയില്‍ പിരിച്ചുവിടലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കമ്പനിയുടെ സാമ്പത്തി സ്ഥിതി നിലവില്‍ മെച്ചപ്പെട്ട സ്ഥിതിയിലല്ലെന്നു ഇടക്കാല സിഇഒ രാം മൈനാംപതിയും വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം പത്തുശതമാനം വെട്ടിക്കുറയ്‌ക്കാനും സാധ്യതയുണ്ടെന്നു ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യ സിഇഒ ക്രിസ് ലക്ഷ്‌മികാന്ത് പറഞ്ഞു.
ഇതോടെ ഇരുപതിനായിരത്തോളം പ്രൊഫഷണലുകള്‍ തൊഴില്‍ തേടി രംഗത്തെത്തും. ചൊവ്വാഴ്‌ച വൈകുന്നേരം വരെ സത്യത്തിലെ 7800 ജീവനക്കാര്‍ തൊഴില്‍ വെബ്‌സൈറ്റുകളില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ബുധനാഴ്‌ച ഉച്ചയോടെ പുതിയ ജോലിതേടുന്ന തേടുന്ന ജീവനക്കാരുടെ എണ്ണം 14,000 ആയി. സത്യത്തിലെ 53,000 ജീവനക്കാരാണു അനിശ്‌ചിതമായ ഭാവിയെ അഭിമുഖീകരിക്കുന്നത്.
ജീവനക്കാര്‍ വിട്ടുപോകുകയാണെന്ന വാര്‍ത്തകള്‍ക്കിടെ കമ്പനിയില്‍നിന്നു രാജിവയ്‌ക്കില്ലെന്നും പ്രസ്‌ഥാനത്തെ രക്ഷിക്കാന്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും സത്യത്തിലെ ഉന്നതഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി.
ഇടക്കാല സിഇഒ രാം മിനാംപതിയടക്കം പത്ത് ഉന്നതര്‍ ഹൈദരാബാദില്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ലീഡര്‍ഷിപ് കൗണ്‍സില്‍ എന്നറിയപ്പെടുന്ന വിവിധ പ്രദേശങ്ങളിലുള്ള 40 മുതിര്‍ന്ന മാനേജര്‍മാരും കമ്പനിക്കൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കണക്കുകളില്‍ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലോടെ സത്യത്തിന്റെ സ്‌ഥാപകചെയര്‍മാന്‍ ബി. രാമലിംഗരാജു കഴിഞ്ഞദിവസം രാജിവച്ചതിനെ തുടര്‍ന്നാണ് കമ്പനി കടുത്ത പ്രതിസന്ധിയിലായത്.