അബ്ദുള്ളക്കുട്ടി പുറത്തുപോയതില്‍ സന്തോഷം: കാരാട്ട്
ദില്ലി: അബ്ദുള്ളക്കുട്ടിയെപ്പോലുള്ളവര്‍ പാര്‍ട്ടിയില്‍ ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിട്ടുപോയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ ഇടമില്ലെന്നും കാരാട്ട് വ്യക്തമാക്കി. കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഓരോ എംപിമാരെ പുറത്താക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ അബു മൊണ്ടാല്‍ പാര്‍ട്ടി വിട്ടത് സീറ്റു നിഷേധിച്ചതിനാലാണെന്നും കാരാട്ട് വ്യക്ത്‌മാക്കി. അബു ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗീയ പ്രസംഗം പുതിയ ഒരു കാര്യമായിട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ കൂടുതല്‍ വര്‍ഗീയത മുറ്റുന്ന സിഡികള്‍ ബിജെപി പുറത്തിറക്കിയിരുന്നു. കാരാട്ട് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതനുസരിച്ച് ഇതിനെ അപലപിക്കുകയും വരുണ്‍ ഗാന്ധിയെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്ന ബിജെപി ഇരട്ടത്താപ്പു കാണുകയാണ്- അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പിഡിപിയുടെയും മദനിയുടെയും സഹായം സ്വീകരിക്കുന്ന പാര്‍ട്ടിയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനിയെ ശിക്ഷിച്ചിട്ടില്ല. അദ്ദേഹം വിചാരണത്തടവുകാരന്‍ മാത്രമായിരുന്നു. ജമാഅത്തിന്റെ നേതാക്കലെ മാത്രമല്ല തങ്ങള്‍ കാണുന്നതെന്നും എല്ലാ മതത്തിലും സമൂഹത്തിലും പെട്ടവരെയും കാണുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു ആര്‍ച്ച് ബിഷപ് വന്ന് അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഇതിന്റെ അര്‍ത്ഥം അവരുമായി പാര്‍ട്ടി തിരഞ്ഞെടുപ്പ് സഖ്യമാക്കുന്നു എന്നാണെന്ന് അര്‍ത്ഥമില്ല. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും പാര്‍ട്ടി എതിര്‍ക്കുന്നു. രണ്ടിന്റെയും സ്വഭാവത്തില്‍ വ്യത്യാസമുണ്ട്. ഭൂരിപക്ഷ ഭീകരതയുടെ ബാക്കിയെന്നോണമാണ് പലപ്പോഴും ന്യൂനപക്ഷ ഭീകരവാദം ശക്തി പ്രാപിക്കുന്നത്. പാര്‍ട്ടി രണ്ടുകാര്യങ്ങളെയും എതിര്‍ക്കുന്നുണ്ടെന്ന് കാരാട്ട് വ്യക്തമാക്കി.