വനവാസം കഴിഞ്ഞു ലക്ഷ്‌മിയ്‌ക്കിനി നഗരവാസം
മുംബൈ: ഇരുപത്തിരണ്ടു വര്‍ഷം നീണ്ട വനവാസത്തിന് ശേഷം മക്കള്‍ അമ്മയെ വീട്ടിലെത്തിച്ചു. മുംബൈ സ്വദേശിയായ ലക്ഷ്‌മിയെയാണ് മക്കള്‍ വനത്തില്‍ നിന്നും വീട്ടിലെത്തിച്ചത്.
ഇവര്‍ ഇപ്പോള്‍ മുംബൈയിലെ നലാസോപോറയിലെ ആശുപത്രിയിലെ മനോരോഗവിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രി ജീവനക്കാര്‍ ലക്ഷ്‌മിയെ ജംഗിള്‍ ലക്ഷ്‌മിയെന്നാണ് വിശേഷിപ്പിക്കുന്നത്.
1987ലാണ് മുംബൈയിലെ കതാലെ ഗ്രാമത്തില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്ന ലക്ഷ്‌മി വീടു വിട്ടുപോയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം സഹിക്കാന്‍ കഴിയാതെയാണത്രേ ഇവര്‍ നാടു വിട്ടത്.
കുഞ്ഞുങ്ങള്‍ അന്ന് തീരെ ചെറുപ്പമായിരുന്നു. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്ന് ലക്ഷ്‌മി ഷിസോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോല്‍ മുംബൈയിലെക്ക് തിരകെകൊണ്ടുവന്നശേഷം മാത്രമാണ് ഇക്കാര്യം മറ്റുള്ളവര്‍ അറിയുന്നത്.
ഉടന്‍തന്നെ മക്കള്‍ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഠിനമായ ഷിസോഫ്രീനിയ ബാധിച്ച ലക്ഷ്‌മി തെരുവുകളിലും പട്ടണത്തിലും അലഞ്ഞു നടക്കുകയായിരുന്നുവത്രേ. പിന്നീട് രത്‌നഗിരിയിലെ ഒരു വനത്തില്‍ അകപ്പെട്ടു. പിന്നീട് അവിടെയായിരുന്നു ജീവിതം.
വനത്തില്‍ ഇവര്‍ സ്വയം ആഹാരം പാകം ചെയ്‌തുകഴിയ്‌ക്കുമായിരുന്നുവെന്ന് മക്കളായ നിതിനും ഗീതയും പറയുന്നു. ദീര്‍ഘകാലം സംസാരിക്കാതിരുന്നതിനെത്തുടര്‍ന്ന് ലക്ഷ്‌മിയുടെ സംസാരശേഷിയ്‌ക്ക് ചെറിയ തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതൊഴിച്ചാല്‍ ഇവരെ പെട്ടെന്നുതന്നെ സാധാരണ ജീവിതത്തിലേയ്‌ക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നഗരത്തിലെ ശബ്ദങ്ങള്‍ ഇപ്പോള്‍ ലക്ഷ്‌മിയ്‌ക്ക് സഹിക്കാന്‍ കഴിയുന്നില്ലത്രേ. വനത്തിലേയ്‌ക്ക് തിരിച്ചുപോയാല്‍ മതിയെന്നാണത്രേ ഇവര്‍ പറയുന്നത്. എന്നാല്‍ സ്‌നേഹം കൊണ്ട് അമ്മയെ പൂര്‍വ്വസ്ഥിതിയിലേയ്‌ക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് നിതിനും ഗീതയും പറയുന്നു.












Click it and Unblock the Notifications