ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍
സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും ചെലവേറയതുമായ അന്വേഷണത്തിന് ശേഷമാണ് കഴിഞ്ഞ ജൂണ്‍ 30ന് ജസ്റ്റിസ് ലിബര്‍ഹാന്‍ പ്രധാനമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ടിന്റെ ഹിന്ദി പരിഭാഷ പൂര്‍ത്തിയായിട്ടില്ല.ബിജെപി നേതാക്കളായ മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയ്, മുന്‍ ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങി 68 പേരെ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുണ്ടെന്നാണ് സൂചന.ഇതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം കമ്മീഷന്റെ റിപ്പോര്‍ട്ടും അതിന്മേലുള്ള നടപടി റിപ്പോര്‍ട്ടും അംഗീകരിക്കുകയായിരുന്നു. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭാവത്തില്‍ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്.
റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റ് തിങ്കളാഴ്ച സ്തംഭിപ്പിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ചൊവ്വാഴ്ച തന്നെ റിപ്പോര്‍ട്ട് സഭയില്‍ വെക്കാന്‍ തീരുമാനിച്ചത്. രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 12 മണിവരെ നിര്‍ത്തിവെച്ചു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് റിപ്പോര്‍ട്ട് രാജ്യസഭയിലും വെക്കും.