ആസിയാന്‍ കരാര്‍ പ്രാബല്യത്തിലായി
ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും രാഷ്ട്രിയ അനിശ്ചിതത്വത്തിനും ശേഷം ശേഷം 2009 ആഗസ്ത് 13ന് ഒപ്പുവെച്ച കരാര്‍ മേഖലയിലെ വ്യാപാരം, തടസ്സങ്ങള്‍ നീക്കി ഏഴുവര്‍ഷത്തിനകം 6,000 കോടി ഡോളറിന്‍േറതാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. കരാര്‍ പൂര്‍ണമായി നടപ്പാകുന്നതോടെ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം സാധനങ്ങളുടെ നികുതി 2016ഓടെ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി എടുത്തുകളയുകയോ ചെയ്യേണ്ടിവരും.
ഇന്‍ഡൊനീഷ്യ, ലാവോസ്, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണെ, കംബോഡിയ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 4,000 ഇനങ്ങളാണ് സ്വതന്ത്രവ്യാപാരപ്പട്ടികയില്‍ വരിക. കാര്‍ഷികോത്പന്നങ്ങളും തുണിത്തരങ്ങളും രാസവസ്തുക്കളുമുള്‍പ്പെടെ 489 ഇനങ്ങളെയാണ് തീരുവ കുറയേ്ക്കണ്ടതില്ലാത്ത നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
റബ്ബര്‍, ചായ, കാപ്പി, കുരുമുളക് പാമോയില്‍ എന്നിവയുള്‍പ്പെടെ ഒരു കൂട്ടം ഉത്പന്നങ്ങളെ മറ്റൊരു പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ തീരുവ 10 വര്‍ഷം കൊണ്ട് നേരിയ തോതില്‍ കുറച്ചാല്‍ മതിയെന്നത് കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമേകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. കരാര്‍ ഏറ്റവും ദോഷകരമായി ബാധിയ്ക്കുക കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങളെയാണെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.