കന്യാകാത്വ പരിശോധന സെഫിയുടെ സമ്മതത്തോടെ: സിബിഐ
കുറ്റകൃത്യവും അന്വേഷണവും വിചാരണയും കേരളത്തില്‍ നടന്ന സംഭവത്തില്‍ പ്രതി ദില്ലി ഹൈക്കോടതിയെ സമീപിച്ചത് കേസ് നടപടികള്‍ വൈകിക്കാനാണെന്നും സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേസ് പരിഗണിയ്ക്കാന്‍ ദില്ലി ഹൈക്കോടതിയ്ക്ക് സാധിയ്ക്കില്ലെന്ന കാര്യവും സിബിഐ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
കന്യകാത്വ പരിശോധനയ്ക്കായി നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്നും ആരോപിച്ചാണ് സിസ്റ്റര്‍ സെഫി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പരിശോധനയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജില്‍വച്ച് സെഫി രേഖാമൂലം സമ്മതം നല്‍കിയിരുന്നതായി സിബിഐ അറിയിച്ചു.
പരിശോധനാ സമയത്ത് സിബിഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നുവെന്ന ആരോപണം തെറ്റാണ്. പരിശോധന സമയത്ത് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാരും ഡോക്ടര്‍മാരും മാത്രമാണ് സമീപത്തുണ്ടായിരുന്നത്.
കന്യാചര്‍മ്മം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍തന്നെ നടത്താനാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇത്തരം ശസ്ത്രക്രിയ വിദേശത്തേ നടത്താന്‍ കഴിയൂവെന്നും സിസ്റ്റര്‍ സെഫി വിദേശയാത്ര നടത്തിയിട്ടില്ലെന്നുമായിരുന്നു ഹര്‍ജിയിലെ ആരോപണം.
സിബിഐ വാദങ്ങളെ എതിര്‍ത്ത സെഫിയുടെ അഭിഭാഷകന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ചോദിച്ചു. കേസ് നവംബര്‍ 30ന് വീണ്ടും പരിഗണിക്കും.