യുഎസ് ഐടി വിസ ബില്‍ പാസാക്കി; ഇന്ത്യയ്ക്ക് ആശങ്ക
വാഷിങ്ടണ്‍: ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനിടെ ഐ.ടി. അനുബന്ധജോലിക്കെത്തുന്ന വിദേശികളുടെ എച്ച്1 ബി. വിസയ്ക്കുള്ള നിരക്ക് കുത്തനെ കൂട്ടുന്ന ബില്ലിന് അമേരിക്കന്‍ പ്രതിനിധിസഭ അംഗീകാരം നല്‍കി.
ബില്‍ ഇനി സെനറ്റ് പാസാക്കുകയും പ്രസിഡന്റ് ബരാക് ഒബാമ ഒപ്പുവെക്കുകയും ചെയ്യുന്നതോടെ നിയമമായി മാറും. ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയും പ്രതിപക്ഷത്തെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒരേ മനസ്സോടെ പാസാക്കിയ അപൂര്‍വം ബില്ലുകളിലൊന്നാണിത്.
അമേരിക്കന്‍ അതിര്‍ത്തിയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള അധികച്ചെലവ് കണ്ടെത്തുന്നതിനാണ് ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്ന അതിര്‍ത്തി സുരക്ഷാനിയമം കൊണ്ടുവരുന്നത്.
വിദഗ്ധ തൊഴിലെടുക്കുന്നവര്‍ക്ക് അനുവദിക്കുന്ന യു.എസ്. വിസയാണ് എച്ച്1 ബി. ബഹുരാഷ്ട്ര കമ്പനികളുടെ 'എല്‍' വിസക്കുള്ള ഫീസും ഉയര്‍ത്തിയിട്ടുണ്ട്.
യു.എസ്. പൗരന്മാരല്ലാത്ത 50 ശതമാനത്തിലേറെ ജീവനക്കാരുള്ള ഐ.ടി. കമ്പനികളില്‍നിന്ന് തൊഴില്‍ വിസയ്ക്ക് രണ്ടായിരം ഡോളര്‍ വീതം അധികമായി ചുമത്താനാണ് ബില്‍ നിര്‍ദേശിക്കുന്നത്.
നിലവില്‍ പ്രൊസസിങ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി എച്ച്1 ബി. വിസയ്ക്ക് 3000 മുതല്‍ 5000 ഡോളറെങ്കിലും ചെലവുവരുന്നുണ്ട്.
വിപ്രോ, സത്യം, ഇന്‍ഫോസിസ്, ടാറ്റ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെയാണ് പുതിയ നിയമം പ്രധാനമായും പ്രതികൂലമായി ബാധിക്കുക. വിസാ ഫീസ് വര്‍ധിപ്പിക്കുന്നതോടെ 2025 കോടി ഡോളറിന്റെ (10001250 കോടി രൂപ) അധികബാധ്യതയാണ് ഈ കമ്പനികള്‍ക്കുണ്ടാവുക.
അതേസമയം, യു.എസ്. പൗരന്മാരുടെ എണ്ണം 50 ശതമാനത്തിലേറെയുള്ളതിനാല്‍ മൈക്രോസോഫ്റ്റ് പോലെയുള്ള യു.എസ്. കമ്പനികള്‍ക്ക് പുതിയ നിയമം ബാധകമാവില്ല.
ഇന്ത്യന്‍ കമ്പനികളെ വിവേചനപരമായി ലക്ഷ്യമിടുന്നതാണ് ബില്ലെന്നും ഇത് കമ്പനികള്‍ക്ക് വന്‍ ബാധ്യതയാകുമെന്നും വാണിജ്യമന്ത്രി ആനന്ദ് ശര്‍മ യു.എസ്. വാണിജ്യപ്രതിനിധി റോണ്‍ കിര്‍ക്കിനെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു.
യു.എസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ പൈലറ്റില്ലാ പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നതിനും കൂടുതല്‍ സേനാ താവളങ്ങള്‍ നിര്‍മിക്കുന്നതിനും 60 കോടി ഡോളര്‍ അധിക വിഭവസമാഹരണത്തിനായാണ് പുതിയ ബില്‍ കൊണ്ടുവന്നത്.