അറസ്റ്റിലാകുമ്പോള്‍ യുവതി ഗര്‍ഭിണിയായിരുന്നു എന്ന്
കൊച്ചി: മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തശേഷം പോലീസ് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നു മനുഷ്യാവകാശ കമ്മിഷന്‍ മുമ്പാകെ ആരോപണമുന്നയിച്ച യുവതി കസ്റ്റഡിയിലെടുക്കുമ്പോള്‍ ഒന്നരമാസം ഗര്‍ഭിണിയായിരുന്നുവെന്നു പോലീസ്.
ജയില്‍ശിക്ഷയനുഭവിക്കുന്ന യുവതിയുടെ ആരോപണത്തെക്കുറിച്ചു പ്രാഥമികാന്വേഷണംപോലും നടത്താതെ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ മനുഷ്യാവകാശ കമ്മിഷന്റെ നടപടിയില്‍ ഉന്നത പോലീസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്.
ജനകീയ പോലീസിനെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിനു കേരളം വേദിയായിരിക്കെ, പൊതുസമൂഹത്തിനു മുന്നില്‍ പോലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണു മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണു സേനാ മേധാവികളുടെ കുറ്റപ്പെടുത്തല്‍.
മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത യുവതിയെ പോലീസുകാര്‍ മാനഭംഗപ്പെടുത്തിയെന്ന ആരോപണം മാധ്യമങ്ങളില്‍ വന്നയുടന്‍ ഉന്നത പോലീസ് നേതൃത്വം ഇക്കാര്യത്തില്‍ അന്വേഷണം നടത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിവുകള്‍ നിരത്തി സമര്‍ഥിക്കുകയാണു പോലീസ് നേതൃത്വം.
ലക്ഷ്മി എന്ന തമിഴ്‌നാടു സ്വദേശിനിയെ ജൂണ്‍ 10 നാണു തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്. അവര്‍ ജോലിക്കു നിന്ന വീട്ടിലെ ആളുകള്‍ മോഷണം ആരോപിച്ച് നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്്.
തുടര്‍ന്നു കോടതിയില്‍ ഹാജരാക്കിയ യുവതിയെ ആദ്യം എറണാകുളം സബ് ജയിലിലേക്കും പിന്നീടു വിയ്യൂരിലേക്കും മാറ്റുകയായിരുന്നു. യുവതി ഗര്‍ഭിണിയാണെന്നു സംശയിച്ച സഹതടവുകാര്‍ ഇക്കാര്യം ജയില്‍ സൂപ്രണ്ടിനെ അറിയിച്ചതോടെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നു സെപ്റ്റംബര്‍ ഒമ്പതിനു തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തിയ വൈദ്യപരിശോധനയില്‍ യുവതി 17 ആഴ്ചയും നാലുദിവസവും ഗര്‍ഭിണിയാണെന്നു ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. പോലീസ് കസ്റ്റഡിയിലാകുന്നതിനു (ജൂണ്‍ 10) മുമ്പേ യുവതി ഗര്‍ഭിണിയായിരുന്നെന്നതിന് ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചാല്‍പോലും കമ്മിഷനു ബോധ്യപ്പെടാമായിരുന്നെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു.
യുവതി ഗര്‍ഭിണിയാണെന്ന കാര്യം ജയില്‍ സൂപ്രണ്ട് ആലുവ കോടതിയെ അന്നുതന്നെ അറിയിക്കുകയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
മോഷണക്കുറ്റം സംബന്ധിച്ച കേസില്‍ യുവതിയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണു മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
മാനഭംഗ ആരോപണത്തേക്കുറിച്ചു ജയില്‍ സൂപ്രണ്ടിനോടോ ഉന്നത പോലീസ് ഉദ്യോഗസ്ഥരോടോ ബന്ധപ്പെട്ടു പ്രാഥമിക വിവരശേഖരണംപോലും നടത്താതെ അന്വേഷണ ഉത്തരവ് മാധ്യമ വാര്‍ത്തയാക്കി സേനയെ കമ്മിഷന്‍ നാണം കെടുത്തിയെന്നാണു പോലീസിന്റെ ആക്ഷേപം.