നിയമനത്തട്ടിപ്പ്:മുഖ്യ ആസൂത്രകന്‍ മധുപാലെന്ന് ജെപി
കല്പറ്റ: വയനാട് നിയമന തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ അഭിലാഷ് എസ് പിള്ളയുടെ അമ്മയുടെ സഹോദരന്‍ മധുപാലാണെന്ന് കഴിഞ്ഞ ദിവസം കീഴടങ്ങിയ ജനാര്‍ദ്ദന്‍ പിള്ള എന്ന ജെപി പൊലീസിന് മൊഴി നല്‍കി. തട്ടിപ്പു നടത്തി ലഭിക്കുന്ന തുകയില്‍ ഭൂരിഭാഗവും മധുപാലും, അഭിലാഷുമാണ് കൈപ്പറ്റിയിരുന്നത്. തനിക്ക് വളരെ തുച്ഛമായ തുക മാത്രമെ ലഭിച്ചിരുന്നുള്ളുവെന്നും ഇയാള്‍ വെളിപ്പെടുത്തി.
തിരുവനന്തപുരം തമ്പാനൂരിലെ ഉപാസന ലോഡ്ജില്‍ വച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. പിന്നാക്ക ജില്ലകളിലെ സൂപ്പര്‍ ന്യൂമറി തസ്തികകളില്‍ കളക്ടര്‍ക്ക് നിയമനം നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉദ്യോഗര്‍ത്ഥികളെ വലയില്‍ വീഴ്ത്തിയത്.വ്യാജ രേഖയുണ്ടാക്കി ആദ്യം നിയമനം നല്‍കിയത് സൂരജിനാണ്. പിന്നീട് ഇത് ഒരു ബിസിനസ് ആക്കാന്‍ തീരുമാനിച്ചു.
ഗോപകുമാര്‍, ശബരി, കണ്ണന്‍, ജ്യോതി എന്നിവര്‍ക്ക് പിന്നീട് ജോലി വാങ്ങിക്കൊടുത്തു. രണ്ടു പേരെ കൂടി നിയമിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടന്നില്ല. തട്ടിപ്പ് വിവരം പുറത്തുവന്ന കാര്യം അറിയിച്ചത് മധുപാലാണെന്നും ജെ.പി അന്വേഷണ സംഘത്തോട് പറഞ്ഞു. ഇടപാടുകള്‍ നടക്കുമ്പോള്‍ 35,000 രൂപ വരെ മാത്രമാണ് തനിക്ക് ലഭിച്ചിരുന്നത്.
നിയമനത്തിന് വേണ്ട വ്യാജരേഖകള്‍ തയ്യാറാക്കിയത് അഭിലാഷാണ്. എട്ടു ലക്ഷം രൂപ വരെയാണ് ഒരു നിയമനത്തിന് വാങ്ങിയിരുന്നത്. ഇതില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ അഭിലാഷ് സ്വന്തമാക്കിയിരുന്നു. അഭിലാഷിന്റെ അമ്മാവന്‍ മധുപാല്‍ 70,000 രൂപ വരെ കൈപ്പറ്റിയിരുന്നു. എന്നാല്‍ ചില നിയമനങ്ങള്‍ താനറിയാതെ അഭിലാഷ് ഒറ്റയ്ക്കു നടത്തിയെന്നും ജെപി പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കീഴടങ്ങിയ ജനാര്‍ദ്ദനന്‍ പിള്ളയെ ചോദ്യം ചെയ്യലിനായി വയനാട്ടിലേക്ക് പൊലീസ് ശനിയാഴ്ച തന്നെ കൊണ്ടുപോയിരുന്നു.ഇയാളെ ഉടന്‍ കോടതിയുടെ മുന്നില്‍ ഹാജരാക്കും.












Click it and Unblock the Notifications