പൊന്നമ്മയ്ക്ക് മലയാളത്തിന്റെ അന്ത്യാഞ്ജലി

രണ്ടാഴ്ച മുന്‍പ് വീട്ടിനുള്ളില്‍ വീണ് വലത്തെ കാലിന് പൊട്ടലുണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തിയിരുന്നു. ഇടയ്ക്ക് ന്യുമോണിയ ബാധിച്ചെങ്കിലും ഭേദമായി. തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് നില വഷളായത്. . മരണസമയത്തു കൊച്ചുമക്കള്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ എല്ലാവരുമുണ്ടായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച അഞ്ചിനു തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ച ആറന്മുള പൊന്നമ്മ മലയാളികളുടെ മനസ്സിലെ ഐശ്വര്യം വഴിയുന്ന സ്‌നേഹമയിയായ മുത്തശ്ശിയായിരുന്നു. മലയാളസിനിമയിലെ പരമോന്നത ബഹുമതിയായ ജെ സി ദാനിയേല്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടി
ആശുപത്രിയില്‍നിന്ന് ജഗതിയിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം പിന്നീട് സുരേഷ് ഗോപിയുടെ ശാസ്തമംഗലത്തെ വസതിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പകല്‍ ഒന്നുമുതല്‍ നാലുവരെ ടാഗോര്‍ തീയറ്ററില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. നാലിനു ശേഷം തൈക്കാട് ശാന്തികവാടത്തിലേക്കു വിലാപയാത്ര.
അവസാന നാളുകളില്‍ കൊച്ചുമകള്‍ രാധിക സുരേഷ്‌ഗോപിയുടെ ശാസ്തമംഗലത്തെ വീട്ടിലായിരുന്നു താമസം.
പരേതനായ കൃഷ്ണപിള്ളയാണു ഭര്‍ത്താവ്. മക്കള്‍: പരേതരായ രാജമ്മ, ഡോ. രാജശേഖരന്‍ പിള്ള. മരുമക്കള്‍: ഇന്ദിര, പരേതനായ വിശ്വനാഥന്‍ നായര്‍. ആറന്മുള മാലേത്ത് കേശവപിള്ളയുടെ മകളായി 1915ല്‍ ജനിച്ച പൊന്നമ്മ നാടകരംഗത്തു നിന്നു 34ാം വയസ്സിലാണു സിനിമയില്‍ എത്തിയത്. ശശിധരനായിരുന്നു ആദ്യചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം (കഥാപുരുഷന്‍), സമഗ്ര സംഭാവനയ്ക്കു ജെ.സി. ഡാനിയല്‍ അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications