കോണ്‍ഗ്രസില്‍ ചേരിപോര് മുറുകുന്നു

കോണ്‍ഗ്രസിന്റെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ചുള്ള പട്ടിക തയ്യാറാക്കാനായി നേരത്തേ തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്താന്‍ ശ്രമം നടത്തുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് കേന്ദ്ര നേതൃത്ത്വത്തില്‍ നിന്ന് കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടോയെന്ന് ഉമ്മന്‍ചാണ്ടിയ്ക്ക് സംശയം ഇല്ലാതില്ല. സ്വന്തം ചേരിയില്‍ നിന്നുള്ള കൂടുതല്‍ പേരെ സ്ഥാനാര്‍ത്ഥി പട്ടികയിലേയ്ക്ക് കയറ്റാനാണ് ഇരുവരും ശ്രമിയ്ക്കുന്നത്.
വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എ മാരെ തന്റെ ചേരിയില്‍ തന്നെ നിറുത്താനുള്ള തന്ത്രമാണ് ഇരുവരും ഇപ്പോഴേ പയറ്റുന്നത്. പാമോയില്‍ കേസില്‍ പെട്ട് ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി ഊഴം നഷ്ടപ്പെടുകയാണെങ്കില്‍ പരിഗണിയ്ക്കാനായി രമേശിനെകൂടി തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കാന്‍ കോണ്‍ഗ്രസ് നേതൃത്ത്വം തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയ്ക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇരുനേതാക്കള്‍ക്കും എതിരെ ഹൈകമാന്റിന് പരാതികള്‍ ഏറെ ലഭിയ്ക്കുന്നുണ്ട്. ദില്ലിയില്‍ കെപിസിസിയ്ക്കും ഹൈകമാന്റിനുമെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മാര്‍ച്ച് 21 തിങ്കളാഴ്ച ദില്ലിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അവസാന രൂപം നല്‍കുമെന്നാണ് കരുതുന്നത്. ഈ കമ്മറ്റിയുടെ പരിഗണനയ്ക്കായി തയാറാക്കിയ പട്ടികയെക്കുറിച്ചാണ് പരാതികള്‍ ഉയര്‍ന്നിരിയ്ക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതകള്‍ക്ക് വേണ്ട പ്രാതിനിധ്യം കിട്ടുന്നില്ലെന്നത് പ്രധാന പരാതിയാണ്. മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നോതൃത്ത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പും മറ്റ് ഗ്രൂപ്പുകളെ ഒതുക്കി സീറ്റ് വീതം വയ്ക്കുകയാണെന്നാണ് പരാതി. ചെന്നിത്തല സ്വന്തം ഗ്രൂപ്പുകാരെ തിരുകി കയറ്റുകയും വിജയ സാദ്ധ്യതയുള്ള സീറ്റുകള്‍ സ്വന്തമാക്കുകയും ചെയ്യുന്നതായാണ് ഉമ്മന്‍ചാണ്ടി പക്ഷം ആരോപിയ്ക്കുന്നത്.
ഇതിനെതിരേ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും ഭൂരിഭാഗം എം.പിമാരും ഇടഞ്ഞുനില്‍ക്കുകയാണ്. സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയെ കണ്ടു പരാതി പറഞ്ഞ ഇവര്‍ വിദേശത്തുനിന്നു സോണിയ തിരിച്ചെത്തിയശേഷം ഹൈക്കമാന്‍ഡിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താനായി യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മുന്നോട്ടുവച്ച 24 പേരുടെ പട്ടികയില്‍ 18 പേരും ചെന്നിത്തല പക്ഷക്കാരാണത്രെ. ഇത് സ്ക്രീനിംഗ് കമ്മറ്റിയില്‍ ചൂണ്ടി കാണിയ്ക്കാനാണ് ഉമ്മന്‍ ചാണ്ടി ഉദ്ദേശിയ്ക്കുന്നത്.












Click it and Unblock the Notifications