കസ്റ്റഡി മരണം: എഡിജിപിയും ഡിജിപിയും പ്രതികള്‍
കസ്റ്റഡി മരണക്കേസില്‍ പതിനാറും പതിനഞ്ചും പ്രതികളായ ഇവരടക്കം കേസിലെ 31 പേര്‍ക്കുമെതിരെ, അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവു നശിപ്പിച്ച കുറ്റത്തിനു പാലക്കാട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന വിജയകുമാറിനെയും സിബിഐ പ്രതിചേര്‍ത്തു.
അതേ സമയം യാസിന്റെയും സാക്കറെയുടെയും അറസ്‌റ്റോ സസ്‌പെന്‍ഷനോ ഉടന്‍ ഉണ്ടാകില്ല. കേസ് സി.ബി.ഐ. ജോയിന്റ് ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണിത്. കൊല്ലപ്പെട്ട സമ്പത്തിന്റെ ശരീരത്തില്‍ ഐ.പി.എസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ലാത്തികൊണ്ടുള്ള അടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് യാസിനെ പ്രതിപ്പട്ടികയില്‍പ്പെടുത്തിയത്. സാക്കറെ പാലക്കാട് എസ്.പിയായിരുന്ന സമയത്താണ് ഷീല കൊല്ലപ്പെട്ടത്. ജില്ലയിലെ കേസുകളുടെ അന്വേഷണ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന എസ്.പിയെന്ന നിലയില്‍ സമ്പത്തിന്റെ കേസുമായി ബന്ധപ്പെട്ടുവെന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്കറയെ പ്രതിയാക്കിയത്.
2010 മാര്‍ച്ച് 23 നാണു സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. കോയമ്പത്തൂരില്‍ പിടിയിലായ സമ്പത്തിനെ അറസ്റ്റു രേഖപ്പെടുത്താതെ കോയമ്പത്തൂരിലെ ഇന്ത്യന്‍ ടെലികോം ഇന്‍ഡസ്ട്രീസ് ഗസ്റ്റ് ഹൌസില്‍ പാര്‍പ്പിച്ചു. പിടിയിലായി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.