ഇന്ദുവിന്റെ ലാപ്‌ടോപ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇന്ദുവും സഹപ്രവര്‍ത്തകന്‍ സുഭാഷും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകളും രണ്ടു മൊബൈല്‍ ഫോണുകളും ഇന്ദുവിന്റെ ഡയറിയും റയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ദുവിന്റെ ലാപ്‌ടോപ് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും സുഭാഷിന്റേത് കോഴിക്കോട് എന്‍ഐടിയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്ദുവും സുഭാഷും മാത്രം സംസാരിക്കാനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളാണ് ഇപ്പോള്‍ പിടിച്ചെടുത്തവയെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തേ ഇന്ദുവിന്റെ ബാഗില്‍ നിന്നു കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കു നല്‍കിയിരുന്നു.
സുഭാഷില്‍ നിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഫോണ്‍ ഇന്ദു വാങ്ങി നല്‍കിയതാണെന്ന് സൂചനയുണ്ട്. ഈ ഫോണ്‍ മറ്റുള്ളവരുമായി സംസാരിക്കാന്‍ ഉപയോഗിച്ചിരുന്നില്ലത്രേ. ഈ ഫോണുകളില്‍ നിന്നും ചെയ്ത കോളുകളുടെ വിവരവും പരസ്പരമയച്ച സന്ദേശങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കും.
ഇതിനിടെ സുഭാഷിനെ കോഴിക്കോട് റയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചു കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവത്തിന് സാക്ഷികളില്ലാത്തതിനാല്‍ പൂര്‍ണമായും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നത്.
സുഭാഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാനുള്ള സാധ്യതകളും പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സുഭാഷില്‍നിന്നും ഇന്ദുവിന്റെ സഹപാഠികളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. ഇന്ദുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഭാഷിന്റെ മൊഴികളില്‍ ചിലതില്‍ വൈരുദ്ധ്യമുള്ളതായും അന്വേഷണസംഘം വ്യക്തമാക്കി.
വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ തുടര്‍നടപടികള്‍ ആലോചിക്കൂ എന്ന് പൊലീസ് പറഞ്ഞു. സുഭാഷ്, അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്ന ടിടിഇ, സഹയാത്രക്കാര്‍, എന്‍ഐടിയിലെ സഹപ്രവര്‍ത്തകര്‍, ഇന്ദുവിന്റെ ബന്ധുക്കള്‍ എന്നിവരടക്കം എണ്‍പതോളം പേരെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത്.
ഇന്ദുവിന്‍േറത് മുങ്ങിമരണം തന്നെയാണെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. തീവണ്ടിയില്‍ നിന്ന് ചാടിയതാണോ അറിയാതെ വീണതാണോ, ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. രണ്ട് പ്രണയങ്ങള്‍ക്ക് ഇടയില്‍പ്പെട്ടുള്ള മാനസിക സമ്മര്‍ദത്തിലായിരുന്നു ഇന്ദുവെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു.












Click it and Unblock the Notifications