ഭൂചലനത്തില്‍ ഉത്തരേന്ത്യ നടുങ്ങി; 18 മരണം
സിക്കിമില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഏഴു മരണം സ്ഥിരീകരിച്ചു. 38 പേര്‍ക്കു പരുക്കുണ്ട്. സംസ്ഥാനത്ത് ഏതാനും തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. ബിഹാറിലെ നളന്ദയിലും ബംഗാളിലെ ജല്‍പായ്ഗുഡിയിലുമാണ് മരണങ്ങള്‍.
ബംഗാളില്‍ ഡാര്‍ജിലിങ്ങില്‍ മൂന്നു പേരും ജല്‍പായ്ഗുഡിയില്‍ ഒരാളുമാണ് മരിച്ചത്. നേപ്പാളില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ലഖ്‌നൊ, പട്‌ന, ജയ്പൂര്‍, കൊല്‍ക്കത്ത, ഗുവാഹത്തി, തുടങ്ങിയ നഗരങ്ങളില്‍ കെട്ടിടങ്ങള്‍ ആടിയുലഞ്ഞതോടെ ജനങ്ങള്‍ ഭയചകിതരായി കൂട്ടത്തോടെ തുറന്ന സ്ഥലങ്ങളിലേക്ക് ഓടിയിറങ്ങി.
ബിഹാറില്‍ കെട്ടിടങ്ങള്‍ കുലുങ്ങവേ പുറത്തെത്താനുള്ള തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ മരിച്ചത്. ഏതാനും പേര്‍ക്കു പരുക്കേറ്റു. ബംഗ്ലദേശിലും ശക്തമായ ചലനം അനുഭവപ്പെട്ടു.
സിക്കിം തലസ്ഥാനമായ ഗാങ്‌ടോക്കിന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് സിക്കിംനേപ്പാള്‍ അതിര്‍ത്തിയിലെ മംഗന്‍ എന്ന സ്ഥലമായിരുന്നു ഞായറാഴ്ച വൈകിട്ട് 6.10നുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രം. എങ്കിലും യുപി, രാജസ്ഥാന്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.
ഭൂചലനത്തിന്റെ വിവരം കിട്ടിയപ്പോള്‍ തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സിക്കിം മുഖ്യമന്ത്രി പവന്‍കുമാര്‍ ചംലിങ്ങിനെ ഫോണില്‍ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. വ്യോമസേനയുടെ അഞ്ച് വിമാനങ്ങള്‍ ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യവാരം ഉത്തരേന്ത്യയില്‍ 4.3 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.