പ്രണയം: കസ്റ്റഡിയിലെടുത്ത യുവാവിന് മര്‍ദ്ദനം
പാലക്കാട്: പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ച് ശല്യംചെയ്തുവെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പിലേറ്റ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍.
ചന്ദ്രനഗര്‍ സ്വദേശിയായ സജീവനെ(21)യാണ് പൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശനായ ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിലും പ്രവേശിപ്പിക്കുകയായിരുന്നു
ശനിയാഴ്ച വൈകീട്ട് 5.15 ഓടെ ഡിവൈഎസ്പി ഓഫീസില്‍നിന്ന് പോലീസുകാര്‍തന്നെയാണ് ആംബുലന്‍സില്‍ സജീവനെ ജില്ലാആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അസ്വാസ്ഥ്യം കാണിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയിലെത്തിച്ചെന്നാണ് പോലീസ്‌വിശദീകരണം. എന്നാല്‍, പരാതിക്കാരുടെ മുന്നില്‍വെച്ച് ഡിവൈഎസ്പി പി.ബി. പ്രശോഭ്, ടൗണ്‍സൗത്ത് സി.ഐ. സന്തോഷ്, അനൂപ്, സജിത്ത് തുടങ്ങിയ കണ്ടാലറിയാവുന്ന നാല് പോലീസുകാരും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നെന്ന് സജീവന്‍ പറഞ്ഞു.
ചോദ്യംചെയ്യുന്നതിനുപകരം കൈപിടിച്ച് വളയ്ക്കുകയും മുതുകില്‍ മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഛര്‍ദിച്ച് കുഴഞ്ഞുവീണതിനാലാണ് തന്നെ ആസ്പത്രിയിലെത്തിച്ചതെന്നും സജീവന്‍ പറഞ്ഞു.
സജീവന്റെ ഇരുചെവികളുടെയും പിന്‍വശം, കൈകള്‍, കാല്പാദം, മുതുക് എന്നിവിടങ്ങളില്‍ രക്തം കല്ലിച്ച പാടുകളുണ്ട്. മുറിവുകളുണ്ടെങ്കിലും സാരമുള്ളതല്ലെന്നും ആന്തരികക്ഷതമോ ഒടിവുകളോ ഉണ്ടായിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായും ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു.
സജീവന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ഡിസ്ചാര്‍ജ് ഷീറ്റ് നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, പരിക്ക് ഗുരുതരമായതിനാലാണ് സജീവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
പോലീസ് വീട്ടിലെത്തി മകനെ കൊണ്ടുപോകുമ്പോഴും മര്‍ദ്ദിച്ചിരുന്നുവെന്ന് മതാപിതാക്കളും ആരോപിക്കുന്നു. 24 മണിക്കൂര്‍ കസ്റ്റഡിയില്‍വെച്ചതല്ലാതെ കേസെടുത്തിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചും ലാപ്‌ടോപ്പ് നല്‍കി പ്രലോഭിപ്പിച്ചും പ്രണയാഭ്യര്‍ഥന നടത്തിയതിനാണ് സജീവനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് സജീവനും സമ്മതിച്ചിട്ടുണ്ട്.
ഇരുവരുടെയും ഫോണ്‍വിളികള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ ബന്ധം വിലക്കിയിരുന്നു. തുടര്‍ന്ന് സജീവന്‍ നാല് സിംകാര്‍ഡുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ അമ്മയെയും അച്ഛനെയും വിളിച്ച് ചീത്തപറയുന്നത് പതിവാക്കിയെന്ന് പൊലീസ് ആരോപിക്കുന്നു.












Click it and Unblock the Notifications