കൊടിയത്തൂര്‍: നിര്‍ണ്ണായക തെളിവ് ലഭിച്ചു
കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് വിരുദ്ധ കൊടിയത്തൂരില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ഗൂഡാലോചന സംബന്ധിച്ച് പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന.
കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പത്തുപേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗൂഡാലോചന നടന്നതായി പൊലീസിന് വ്യക്തമായത്. ആകെ പതിനഞ്ച് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതിനോടകം പത്തു പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിതില്‍ നിന്നാണ് കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി പോലീസിന് വ്യക്തമായത്.
ഗൂഢാലോചനക്കു പിറകില്‍ സാമുദായിക തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന നടന്നുവെന്ന് രണ്ടാം പ്രതി ഓട്ടോ ഡ്രൈവര്‍ കോട്ടമല്‍ നാസറിര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
കൊല്ലപ്പെട്ട ഷഹീദ് ബാവയെ യുവതിയുടെ വീടിനു മുമ്പില്‍ എത്തിച്ചത് ഓട്ടോ ഡ്രൈവറായ നാസറായിരുന്നു. പിന്നീട് ഇയാള്‍ അക്രമി സംഘത്തെ ഷഹീദ് ബാവ യുവതിയുടെ വീട്ടില്‍ എത്തിയ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അക്രമിസംഘം കുതിച്ചെത്തി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവം നടക്കുന്നതിന് മുന്‍പും നാസര്‍ ഇത്തരത്തില്‍ ഷാഹിദിനെ യുവതിയുടെ വീട്ടില്‍ കൊണ്ടുവിടാറുണ്ടായിരുന്നു. തുടര്‍ന്ന് നാസര്‍ കൊടിയത്തൂര്‍ അങ്ങാടിയില്‍ വിശ്രമിക്കും. പിന്നീട് ഷാഹിദിന്റെ മിസ്‌കോള്‍ ലഭിയ്ക്കുമ്പോള്‍ തിരികെയെത്തി അയാളെ കൂട്ടി ചെറുവാടിയിലേയ്ക്ക് മടങ്ങിപ്പോരും.
ഷാഹിദില്‍ നിന്ന് തനിയ്ക്ക് നല്ല പ്രതിഫലം ലഭിച്ചിരുന്നതായും നാസര്‍ പൊലീസിനോടു പറഞ്ഞു. മിക്കപ്പോഴും 500 രൂപയായിരുന്നു ഷാഹിദ് നല്‍കിയിരുന്നത്. ഇത്ര പണം ലഭിച്ചിട്ടും ഷാഹിദുമായി നല്ല സൗഹൃദം ഉണ്ടായിരുന്നിട്ടും നാസര്‍ എന്തിന് അയാളെ ഒറ്റിക്കൊടുത്തുവെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.