കേരളത്തിലെ ഏറ്റവും പഴക്കമുള്ള കേസില്‍ തീര്‍പ്പ്
കൊച്ചി: കേരള ചരിത്രത്തിലെ ഏറ്റും പഴക്കം ചെന്ന കേസുകളിലൊന്ന് ഹൈക്കോടതിയില്‍ തീര്‍പ്പായി. ജന്മാവകാശമായി ലഭിക്കേണ്ട ഭൂമി കുടിയാന്‍ നിയമപ്രകാരം പതിച്ചു നല്‍കപ്പെട്ടപ്പോള്‍ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്ക് ഒരിഞ്ചു ഭൂമി പോലും കിട്ടിയില്ലെന്നതാണ് കേസിന്റെ ബാക്കിന്റെ പത്രം.
വടക്കന്‍മലബാറിലെ മാപ്പിള മരുമക്കത്തായ നിയമപ്രകാരം പെണ്‍താവഴിയില്‍ തുല്യാവകാശം നല്‍കി സ്വത്ത് ഭാഗം വെക്കുതിനെച്ചൊല്ലിയുള്ളതാണ് ആറ് പതിറ്റാണ്ടിലധികം നീണ്ട തര്‍ക്കം. തലശ്ശേരി സബ് കോടതിയുടെ തീര്‍പ്പ് ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് തോമസ് പി. ജോസഫ് ഹൈക്കോടതിയിലെ ഹര്‍ജിയിലെ നടപടി അവസാനിപ്പിച്ചത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തലശേരി കോടതിയിലും ഹൈക്കോടതിയിലും കയറിയിറങ്ങിയ കേസില്‍ പ്രശ്‌നം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നാം കമ്മിഷന്‍ സ്വത്തുക്കളുടെ വിവരം ശേഖരിച്ചപ്പോള്‍ 109 ഇനം സ്വത്തുക്കളില്‍ അവകാശം ഉന്നയിച്ചവര്‍ക്ക് ഭാഗിച്ചു നല്‍കാന്‍ ഇപ്പോള്‍ എട്ടിനം സ്വത്തുകളേ അവശേഷിക്കുന്നുള്ളൂ. ബാക്കിയെല്ലാം സംസ്ഥാന ഭൂപരിഷ്‌കരണ നിയമം വന്നതോടെ കുടിയാന്മാര്‍ക്കു പതിച്ചു നല്‍കി. കുറേയേറെ സ്വത്തുക്കള്‍ മറ്റുചില അവകാശികള്‍ വില്‍പ്പന നടത്തി.
അവശേഷിക്കുന്ന വസ്തുക്കള്‍ ഭാഗം ചെയ്യാന്‍ തലശേരി സബ് കോടതി ഉത്തരവു പാസാക്കി. ഇതു ജില്ലാ കോടതി ശരിവെച്ചു. ഓഹരി നിശ്ചയിച്ച രീതി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഒന്നാം എതിര്‍കക്ഷികളും 95കാരിയുമായ കുഞ്ഞാലു ഉമ്മയടക്കമുള്ളവര്‍ അപ്പീല്‍ നല്‍കി. ഇത്രയും പഴക്കമുള്ള കേസ് തീര്‍ക്കേണ്ടത് ആവശ്യമാണെന്നും അതുവഴി കുടുംബാംഗങ്ങള്‍ തമ്മിലുള്ള വഴക്കു അവസാനിക്കണമെന്നും ജസ്റ്റിസ് തോമസ് പി. ജോസഫ് നിരീക്ഷിച്ചു.63 വര്‍ഷം പഴക്കമുള്ള കേസിന് ഇതോടെ അന്ത്യം കുറിയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications