പ്രതിയുടെ ഭാര്യയുംഅമ്മയും സിപിഎമ്മിനെതിരേ

സംഭവവുമായി ബന്ധമില്ലാത്ത അജിത്തിനെ പ്രതിയാക്കിയ സി പി എം നേതൃത്വം പിന്നീട് അദ്ദേഹത്തെ ഒറ്റുകൊടുക്കുകയായിരുന്നുവെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കിരയാവുകയായിരുന്നു അജിത്തെന്നും സംഭവം നടന്ന് ഏഴുമാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത പാര്‍ട്ടി കൊടുംചതിയാണ് ചെയ്തതെന്നും ഇരുവരും വ്യക്തമാക്കി.
കൊലയില്‍ പങ്കില്ലാതിരുന്നിട്ടും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു അജിത്ത്. എന്ത് വിലകൊടുത്തും മൂന്ന് മാസത്തിനകം പുറത്തിറക്കാമെന്നായിരുന്നു പാര്‍ട്ടി നല്‍കിയ ഉറപ്പ്. എന്നാല്‍ പിന്നീട് വിഭാഗീയതയുടെ പേരില്‍ പ്രാദേശിക നേതൃത്വം അജിത്തിനെ ഒറ്റുകൊടുക്കുകയായിരുന്നു. പാര്‍ട്ടി വാക്ക് പാലിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സ്വന്തം നിലയില്‍ നുണപരിശോധനയ്ക്ക് അപേക്ഷ നല്‍കിയതെന്നും അജിത്തിന്റെ ഭാര്യയും മാതാവും അറിയിച്ചു.
അജിത്തും മറ്റ് പ്രതികളും നല്‍കിയ നുണപരിശോധനാ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിപ്പോഴും അജിത്ത് തന്റെ നിരപരാധിത്വം മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞിരുന്നു. കേസില്‍ നിന്നു രക്ഷിക്കാമെന്നു പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നതാണെന്നും പിന്നീട് വഞ്ചിച്ചെന്നുമാണ് അജിത് കുമാര്‍ പറഞ്ഞത്. ചില തല്‍പര കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് തങ്ങളെ പ്രതികളാക്കിയത്. യഥാര്‍ഥ പ്രതികളാരെന്നു പൊലീസിനറിയാം. കേസില്‍ പ്രതിയായ ശേഷം പല തരത്തിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായും അജിത് കുമാര്‍ പറഞ്ഞിരുന്നു.
പയ്യോളിയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ വിഭാഗീയതയ്ക്ക് തങ്ങള്‍ ഇരയാകുകയായിരുന്നുവെന്നാണ് അജിത്തും നുണപരിശോധനാ ഹര്‍ജി നല്‍കിയ മറ്റ് അഞ്ചുപ്രതികളും വ്യക്തമാക്കിയത്. വി എസ് പക്ഷക്കാരെന്ന് മുദ്രകുത്തി ഇവരെ പാര്‍ട്ടി കുടുക്കുകയായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കള്‍ മുമ്പുതന്നെ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 12നാണ് ബി ജെ പി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണമടഞ്ഞു. ഈ കേസിലെ 15 പ്രതികളില്‍ ഒരാള്‍ ഒഴികെയുള്ളവരെല്ലാം ആറു മാസമായി റിമാന്‍ഡിലാണ്. അതേസമയം നുണ പരിശോധനയ്ക്ക് തങ്ങളെ വിധേയമാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications