'ആം ആദ്മി' കെജ്രിവാളിന്റെ പുതിയ ആയുധം
പാര്‍ട്ടിയിലെ മുന്നൂറോളം വരുന്ന അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ കെജ്രിവാള്‍ മുന്നോട്ടുവച്ച പേര് മറ്റുള്ളവര്‍ അംഗീകരിയ്ക്കുകയായിരുന്നു. മായാങ്ക് ഗാന്ധി രൂപപ്പെടുത്തിയ ഭരണഘടനയെ ചന്ദ്രമോഹന്‍ പിന്താങ്ങി. സാധാരണക്കാരായിരിക്കും തന്റെ പാര്‍ട്ടിയിലെ അംഗങ്ങളെന്ന് കെജ്രിവാള്‍ പറഞ്ഞു
നേതാക്കളെക്കൊണ്ടു ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. അഴിമതിയും വിലക്കയറ്റവും ജീവിതം ദുസ്സഹമാക്കി. ഈ സാഹചര്യത്തില്‍ സാധാരണക്കാരും സ്ത്രീകളും കുട്ടികളും ചേര്‍ന്ന് അവര്‍ക്കായി ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ്. ഇതിനായി മുന്നൂറ്റിയമ്പതോളം പേര്‍ ഒത്തുകൂടും. നേതാക്കള്‍ക്കു വെല്ലുവിളി ഉയര്‍ത്തുകയെന്നതാണു തങ്ങളുടെ ലക്ഷ്യം. ഇനി മുതല്‍ സാധാരണക്കാരാകും പാര്‍ലമെന്റില്‍ ഇരിക്കുക.
പാര്‍ട്ടിയുടെ ലക്ഷ്യം സ്വരാജാണ്. ഭരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കു ലഭിക്കണം. മുപ്പതോളം പ്രശ്‌നങ്ങളാണ് ആദ്യ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അഞ്ചു മാസത്തിനുള്ളില്‍ ഇതിന്റെ കരട് തയാറാക്കും. തുടര്‍ന്നു രാജ്യമെമ്പാടും ചര്‍ച്ചകള്‍ നടത്തും. ഇതിനു ശേഷം ഒരു സമാവായം ഉണ്ടാക്കി നടപ്പാക്കും.
ഇപ്പോള്‍ ഒരു മുറിയില്‍ നാലു പേര്‍ ഇരുന്നാണു പല കാര്യങ്ങളും തീരുമാനിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പാര്‍ട്ടിയില്‍ മുഖ്യ സ്ഥാനമുണ്ടാകും. തിങ്കളാഴ്ച ജന്തര്‍ മന്ദറിയില്‍ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാര്‍ട്ടിയില്‍ കുടുംബ വാഴ്ച അനുവദിക്കില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കൂടാതെ പാര്‍ട്ടിക്കുള്ളില്‍ ലോക്പാല്‍ നടപ്പാക്കും. ജനാധിപത്യ വ്യവസ്ഥയിലാകും ഇതു പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിപ്രായഭിന്നതകളെ തുടര്‍ന്ന് കേജ്‌രിവാള്‍ നേരത്തെ അന്നാ ഹസാരെ സംഘത്തില്‍ നിന്ന് ഒഴിവായിരുന്നു. തുടര്‍ന്ന് ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കിയെങ്കിലും ആ പേര് ഉപയോഗിക്കരുതെന്ന ഹസാരെയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്.