വൈസ് ചാന്‍സലര്‍ക്കെതിരെ അധ്യാപകരുടെ പത്രസമ്മേളനം
ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന പല തീരുമാനങ്ങളും യൂണിവേഴ്‌സിറ്റിയില്‍ ചര്‍ച്ച കൂടാതെയാണ് വി സി നടപ്പാക്കുന്നത്. അക്കാദമിക് കാര്യങ്ങളില്‍ ഏകാധിപത്യപരമായാണ് തീരുമാനങ്ങളെടുക്കുന്നത്. വിവാദമായ ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ടും ഉന്നതവിദ്യാഭ്യാസ സമിതി ശുപാര്‍ശകളും അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ഇല്ലാതെയാണ് വൈസ് ചാന്‍സലര്‍ നടപ്പാക്കിയത്. ഈ തീരുമാനങ്ങള്‍ക്ക് നിയമസാധുത ഇല്ലെന്നും ഇവര്‍ പറഞ്ഞു.
പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണയാധികാരവും സ്വാശ്രയ കോളേജുകള്‍ക്ക് നല്‍കുന്നതടക്കം ഉന്നത വിദ്യഭ്യാസത്തെ തകര്‍ക്കുന്ന ശുപാര്‍ശകളും റിപ്പോര്‍ട്ടും ചര്‍ച്ചയില്ലാതെയാണ് കൗണ്‍സിലില്‍ വൈസ് ചാന്‍സലര്‍ അവതരിപ്പിച്ചത്. ബോര്‍ഡ് ഓഫ് സ്റ്റഡീസിനോടോ മുതിര്‍ന്ന അധ്യാപരോടോ അഭിപ്രായം ചോദിച്ചിട്ടില്ല. സിന്‍ഡിക്കറ്റ് ഉപസമിതി നിര്‍ദേശമായി അവതരിപ്പിച്ച വിഷയം പാസാക്കിയെടുക്കുകയായിരുന്നു. ഇത് നിയമവിരുദ്ധമാണ്. നിര്‍ദ്ദേശം ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ അറിയിച്ചിട്ട് പോലുമില്ല. ഹൃദയകുമാരി റിപ്പോര്‍ട്ടിനെതിരേ പഠനബോര്‍ഡുകളും അധ്യാപകരും നേരത്തെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതുള്‍പ്പെടുത്തിയ മിനിട്‌സും യോഗത്തില്‍ വന്നിരുന്നു. പക്ഷെ, ഇതെല്ലാം അവഗണിച്ചാണ് വി സി റിപ്പോര്‍ട്ട് പാസാക്കിയത്.
ഈ വിഷയം കൗണ്‍സില്‍ വന്നപ്പോള്‍ വിശദമായ ചര്‍ച്ചയും വോട്ടെടുപ്പും വേണമെന്ന് ഭൂരിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം പൂര്‍ണമായി നിരാകരിച്ച വി സി സര്‍വകലാശാല നിയമം ലംഘിക്കുകയായിരുന്നു. കൗണ്‍സില്‍ തീരുമാനങ്ങള്‍ അസാധുവായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിസിയ്ക്ക് കത്ത് നല്‍കി. ഈ ആവശ്യം ഉന്നയിച്ച് ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്. സര്‍വകലാശാലയിലെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ക്കെതിരെ പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അധ്യാപക സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.