മുഷാറഫിന് ആജീവനാന്ത തിരഞ്ഞെടുപ്പ് വിലക്ക്
ഇസ്ലാമാബാദ്: പാകിസ്താന്‍ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകാനുള്ള മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ ശ്രമങ്ങള്‍ക്ക് ഹൈക്കോടതി വിധിയിലൂടെ സഡന്‍ ഡെത്ത്്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോടതി മുഷാറഫിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
കൂടാതെ ഭീകരവിരുദ്ധ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനാല്‍ മെയ് 11ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാം ദിവസം മാത്രമേ മുഷാറഫിന് പുറത്തിറങ്ങാന്‍ സാധിക്കൂ. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് വിലക്കികൊണ്ടുള്ള കീഴ്‌ക്കോടതി വിധിയില്‍ മുന്‍സൈനിക മേധാവി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് പേഷവാര്‍ ഹൈക്കോടതി വിലക്ക് പ്രഖ്യാപിച്ചത്.
അധികാരത്തിലിരിക്കെ രണ്ടു തവണ ഭരണഘടന അസാധുവാക്കുയും ജഡ്ജിമാരെ തടവിലാക്കുകയും ചെയ്ത ഒരാളെ ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് ജസ്റ്റീസ് ദോസ്ത് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
നാലുവര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ മുഷാറഫ് പൊതുതിരഞ്ഞെടുപ്പിലൂടെ ദേശീയരാഷ്ട്രീയത്തില്‍ വീണ്ടും സ്ഥാനമുറപ്പിക്കാനാകുമെന്ന് സ്വപ്‌നം കണ്ടിരുന്നു. ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗിന്റെ നേതാവായി മുഷാറഫിനെതിരേ ഒട്ടേറെ കേസുകള്‍ രാജ്യത്ത് നിലവിലുണ്ട്. മുന്‍ പ്രധാനമന്ത്രി ബേനസില്‍ ഭൂട്ടോയ്ക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന ആരോപണമാണ് ഇതില്‍ ഏറ്റവും ശക്തം.
പാകിസ്താനില്‍ ആദ്യമായാണ് ഒരു പൗരനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നത്.
1999ല്‍ സൈനിക അട്ടിമറിയിലൂടെയാണ് ഫോര്‍ സ്റ്റാര്‍ ജനറലായിരുന്ന മുഷാറഫ് അധികാരത്തിലെത്തിയത്.
1943 ആഗസ്ത് 11ന് ദില്ലിയിലാണ് മുഷാറഫ് ജനിച്ചത്. വിഭജനത്തിനു ശേഷം കുടുംബം പാകിസ്താനിലേക്ക് പോവുകയായിരുന്നു
2002ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മുഷാറഫിനെ 2007ലെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂക്കിയെറിഞ്ഞു. രാജ്യത്തെ 64 ശതമാനം ജനങ്ങളും മുഷാറഫിനെതിരേ അഭിപ്രായം രേഖപ്പെടുത്തി
ഓള്‍ പാകിസ്താന്‍ മുസ്ലീം ലീഗാണ് മുഷാറഫിന്റെ രാഷ്ട്രീയ പാര്‍ട്ടി. 2010 ഒക്ടോബര്‍ ഒന്നിനാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.