അറബികല്യാണം നടത്തിയത് മുജാഹിദ് മടവൂര്‍ വിഭാഗം
കോഴിക്കോട്: മലപ്പുറം സ്വദേശിനിയായ 17 കാരിയെ അറബിയ്ക്ക് കല്യാണം കഴിച്ച് കൊടുത്തതിന് ഒത്താശ ചെയ്തത് മുജാഹിദ് മടവൂര്‍ വിഭാഗമെന്ന് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട രേഖകളിലാണ് മുജാഹിദിന്റെ പങ്ക് വളരെ വ്യക്തമായി കാണുന്നത്. പെണ്‍കുട്ടിയുടെ മാതാവ് മനഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ തീരുമാനമായി. വിവാഹ രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന കേരള ജം ഇയ്യത്തുല്‍ ഉലമ മര്‍ക്കസ്സുദ്ദഅവ എന്ന സംഘടനയുടെ മുദ്ര പതിപ്പിച്ചിരിയ്ക്കുന്നത് ചാനല്‍ റിപ്പോർട്ട് ചെയ്തു.

പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുഎഇ പൗരനായ ജാസിം മുഹമ്മദ് അബ്ദുള്‍ കരീം അബ്ദുള്ള അല്‍ അഹമ്മദിന്റെ പൗരത്വം മറച്ച് വയ്ക്കാനും വിവാഹം നടത്താനും പെണ്‍കുട്ടി പഠിച്ച യത്തിംഖാന ഒത്താശ ചെയ്തുവെന്നാണ് ആരോപണം. ചാനല്‍ റിപ്പോർട്ട് പുറത്ത് വന്നതോടെ യത്തീംഖാനയുടെ കള്ളി വെളിച്ചത്തായി. അറബി പൗരന് നല്‍കിയിരിയ്ക്കുന്നത് കോഴിക്കോട്ടെ മേല്‍വിലാസമാണ്. ജൂണ്‍ 25 ന് കോഴിക്കോട് കോര്‍പ്പറേഷന്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റിലും വരന്റെ പൗരത്വം സൂചിപ്പിയ്ക്കുന്നില്ല. ഒരു വിവാഹ സര്‍ട്ടിഫിക്കറ്റ് നേടാന്‍ വേണ്ട അത്യാവശ്യ രേഖകള്‍ പോലും ഇല്ലാതെ കോര്‍പ്പറേഷന്‍ എങ്ങനെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നതും അവ്യക്തം.
വധുവിന്റെ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് ഒപ്പുവച്ചിരിയ്ക്കുന്നത് യത്തീംഖാനയുവടെ ചെയര്‍മാനായ ഹംസക്കോയ ആണ്. വിവാഹത്തിന് ശേഷം ആഗസ്റ്റ് 13 ന് വിദേശത്തേയ്ക്ക് കടന്ന അറബി പെണ്‍കുട്ടിയെ മൊഴിചൊല്ലി. അമേരിക്കയില്‍ ട്രെയിനിംഗിന് പോവുകയാണെന്നും അതിനാല്‍ ആറ് വര്‍ഷം കഴിഞ്ഞ് മടങ്ങി വരികയുള്ളൂ എന്നുമാണ് അറബി പറഞ്ഞത്. ഇക്കാരണത്താലാണ് പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതും. വിവാഹം നടത്തിയ സിയാസ്‌കോ അനാഥാലയത്തിന്റെ കൈവശം ജാസിമിന്റെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുപോലും ഇല്ല.












Click it and Unblock the Notifications