ശംഖുംമുഖത്ത് കടലിൽ കാണാതായ 9 വയസ്സുകാരിയുടെ മൃതദേഹം കിട്ടി.. അപകടം സഹോദരനെ യാത്രയാക്കാൻ എത്തിയപ്പോൾ!
തിരുവനന്തപുരം: എയർപോർട്ടിൽ സഹോദരനെ യാത്രയാക്കാൻ കുടുംബ സമേതമെത്തി ശംഖുംമുഖം ബീച്ചിൽ തിരയിൽപെട്ട് കാണാതായ ഒമ്പതുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരുനെൽവേലി പത്താംമട പള്ളിവാസൽ ഈസ്റ്റ് അഞ്ചാം സ്ട്രീറ്റിൽ ഷാഹുൽ ഹമീദിന്റെ മകൾ ഖാദർ ഫാത്തിമയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ വെട്ടുകാടിന് സമീപം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിന്റെ കടലിലേക്ക് ഇറക്കിയിട്ട ഓടയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരമാണ് ഖാദർ ഫാത്തിമയും കുടുംബവും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. സഹോദരനെ യാത്രയാക്കിയശേഷം ആറ് കുട്ടികളും രണ്ട് സ്ത്രീകളുമുൾപ്പെടെ പതിനൊന്നംഗ സംഘം ബീച്ചിലെത്തി. ഷാഹുൽ ഹമീദിനൊപ്പം കുട്ടികൾ പരസ്പരം കൈകൾ കൂട്ടിപിടിച്ച് ഇറങ്ങുന്നതിനിടെയാണ് രാത്രി ഏഴരയോടെ ഇവർ തിരയിൽപ്പെട്ടത്. രാത്രി സമയമായതിനാൽ തീരത്ത് ലൈഫ് ഗാർഡുണ്ടായിരുന്നില്ല. കടൽ പ്രക്ഷുബ്ധമായിരുന്നത് അറിയാതെയാണ് ഇവർ തിരയിൽ ഇറങ്ങിയത്.
ഷാഹുൽ ഹമീദും ഒപ്പമുണ്ടായിരുന്ന ഡ്രൈവറും മറ്രൊരാളും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും ഖാദർ ഫാത്തിമയെ രക്ഷിക്കാനായില്ല. മറ്റ് കുട്ടികളെ കരയ്ക്കെത്തിച്ച ശേഷമാണ് ഖാദർ ഫാത്തിമ തിരയിൽപ്പെട്ടതായി ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് വീണ്ടും തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ കൂട്ടക്കരച്ചിലും നിലവിളിയുമായി. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചു. രാവിലെ വരെ പല സ്ഥലങ്ങളിലായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ പ്രദേശവാസികളാണ് വെട്ടുകാടിന് സമീപം മൃതദേഹം കരയ്ക്കടിഞ്ഞ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഖാദർ ഫാത്തിമയുടെ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇൻക്വസ്റ്റ് തയാറാക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications