പിടിവള്ളിയായത് 300ൽ അധികം സിസിടിവി ദൃശ്യങ്ങൾ: മാലക്കവർച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
ആലപ്പുഴ: കഴിഞ്ഞ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് ചേപ്പാട് റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് വായോധികയുടെ 5 പവൻ വരുന്ന മാല പറിച്ച കേസിലെ രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കരീലകുളങ്ങര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ജില്ലയിൽ ചിറയൻകീഴ് കീഴാറ്റിങ്കൽ ചരുവിള വീട്ടിൽ അക്ബർഷാ (45), ആലപ്പുഴ ജില്ലയിൽ താമരക്കുളം റംസാൻ മൻസിലിൽ സജേഖാൻ എന്ന സഞ്ജയ് ഖാൻ (38 ) എന്നിവരെ യാണ് കായംകുളം ഡി വൈ എസ് പി അലക്സ് ബേബിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രീക്ക് ഒരു വിസിറ്റിംഗ് കാർഡ് നൽകി വഴി ചോദിച്ച ശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു. കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ച പൾസർ ബൈക്ക് പാസ്പോർട്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയുടേത് ആണെന്ന് മനസ്സിലായി.

തൃശൂർ രെജിസ്ട്രേഷൻ ഉള്ള വേറൊരു ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കിലാണ് പ്രതികൾ അവിടെ എത്തിയതെന്നും ആ രെജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും ആ ബൈക്ക് ഓഗസ്റ്റ് 30 ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വൃദ്ധയുടെ കയ്യിൽ നൽകിയ ഡിണ്ടിഗൽ ഉള്ള സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡ് പ്രതികളുടെ തമിഴ്നാട് ബന്ധം പോലീസ് സംശയിച്ചു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പോലീസ് വലയിലായത്. മുന്നൂറിൽ പരം സി സി ടി വി ദൃശ്യങ്ങളും നൂറിലധികം ലോഡ്ജുകളും തമിഴ്നാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
മുൻപ് നിരവധി കേസുകളിൽ പ്രതികളാണ്. ബാബൂ കർട്ടൻ വിൽപ്പനയ്ക്ക് നടക്കുന്ന സജേഖാൻ അക്ബർഷായെ വിളിച്ചു വരുത്തിയ ശേഷം ഇരുവരും കൂടി ബസിൽ കൊട്ടാരക്കര എത്തി ബൈക്ക് മോഷ്ടിച്ച ശേഷം സജേഖാന്റെ കൈവശം ഉണ്ടായിരുന്ന വ്യാജ്യ നമ്പറിന്റെ സ്റ്റിക്കർ ഒട്ടിച്ച ശേഷം അതുമായി കൊച്ചിയിലെത്തി വേറൊരു ബൈക്ക് മോഷ്ടിയ്ക്കുകയായിരുന്നു. വടക്കൻ ജില്ലക്കാരാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായി കരീലക്കുളങ്ങര പോലീസ് ഇൻസ്‌പെക്ടർ എം സുധിലാൽ പറഞ്ഞു.
പൊട്ടിച്ച മാല വിൽപ്പന നടത്തി തുക പങ്കിട്ട ശേഷം അക്ബർഷാ തമിഴ്നാട് ഏർവാടിയിൽ പോയി താമസിക്കുകയായിരുന്നു. അടുത്ത ദിവസം വേറൊരു പിടിച്ചുപറി പ്ലാനിട്ട് ഇരിക്കെയാണ് ഇരുവരെയും താമരക്കുളത്തുള്ള വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്. പ്രതികളെ ഹരിപ്പാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും നിലവിലുള്ള എല്ലാ സ്‌നാച്ചിങ് കേസ് പ്രതികളെയും പിടികൂടാൻ സാധിച്ചിട്ടുണ്ടെന്നും കായംകുളം ഡി വൈ എസ് പി അലക്സ് ബേബി അറിയിച്ചു. കരീലകുളങ്ങര സി ഐ എം സുധിലാൽ, എസ് ഐ ഷമ്മി സ്വാമിനാഥൻ, പോലീസുദ്യോഗസ്ഥരായ ഗിരീഷ് എസ് ആർ, മണിക്കുട്ടൻ,സജീവ്, വിനീഷ്, ഇയാസ് ഇബ്രാഹിം, ഷാജഹാൻ, ദീപക്, വിഷ്ണു, അരുൺ എന്നിവരായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications