പ്രാരാബ്ധമാണോ മാനദണ്ഡം? ഹരിപ്പാട് യുഡിഎഫുകാർ എൽഡിഎഫ് വോട്ട് ചെയ്യുമോ? എഎം ആരിഫ് പറഞ്ഞതെന്ത്
ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെ എഎം ആരിഫ് എംപി അധിക്ഷേപിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം. എന്നാൽ ഈ വിഷയത്തിൽ എഎം ആരിഫിനും ഉണ്ട് ഒരു വിശദീകരണം. ആ വിശദീകരണം പൂർണമായി തള്ളിക്കളയേണ്ട ഒന്നല്ലതാനും.
അവസാന ലാപ്പിലെ എല്‍ഡിഎഫ് അബദ്ധങ്ങള്‍... പരനാറി മുതല്‍ പാല് സൊസൈറ്റി വരെ!
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കേണ്ടത് പ്രാരാബ്ധം പറഞ്ഞുകൊണ്ടല്ല എന്നതാണ് താൻ പറഞ്ഞതിന്റെ സാരമെന്നാണ് ആരിഫ് പറയുന്നത്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് യുഡിഎഫുകാർ വോട്ട് ചെയ്യുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എഎം ആരിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

വോട്ട് പിടിക്കാനുള്ള തന്ത്രം
തൊഴിലിനെയും, തൊഴിലാളിയെയും ആക്ഷേപിച്ചു എന്ന കള്ളപ്രചരണം ഒന്നിരുട്ടി വെളുക്കുമ്പോൾ തീരുന്നതാണ് എന്നറിയാം. നാളെ തിരഞ്ഞെടുപ്പിൽ എന്ത് പറഞ്ഞും, വോട്ട് പിടിക്കണം എന്നത് മാത്രമാണ് ലക്ഷ്യമെന്നറിയാം. അതിനുള്ള മറുപടി എന്നെ സ്നേഹിക്കുന്നവർ ബാലറ്റിലൂടെ നിങ്ങൾക്ക് തരും.

പറഞ്ഞത് ഇതായിരുന്നു
ഇതോടൊപ്പം നൽകുന്ന വീഡിയോ കാണുന്നവർ സത്യം മനസ്സിലാക്കട്ടെ.
"പ്രാരാബ്ധം മാത്രമാണ് മാനദണ്ഡമെങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് യുഡിഎഫുകാർ വോട്ട് ചെയ്യുമോ എന്നതാണ് മുഖ്യചോദ്യം "
ഇതായിരുന്നു പറഞ്ഞത്. എൽഡിഎഫ് സംഘയുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് വോട്ട് പിടിക്കാൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുള്ള പ്രതികരണമാണിത്.

പ്രാരാബ്ധങ്ങൾ ആണോ മാനദണ്ഡം
കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി കോൺഗ്രസ്സും ചില മാധ്യമങ്ങളും അവരുടെ പ്രാരാബ്ധങ്ങൾ പറഞ്ഞ് വോട്ടാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ്. പാൽ വിറ്റ് ഉപജീവനം നടത്തുന്നതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് മുഖ്യ പ്രചരണായുധമാക്കിക്കൊണ്ടിരുന്നത്. പ്രാരാബ്ധമാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡവും യോഗ്യതയും എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് സജിലാൽ ലോട്ടറിവിറ്റ് കിട്ടിയ പണം കൊണ്ട് പഠിച്ചാണ് ബിരുദം എടുത്ത് സംഘടനാരംഗത്ത് ഉയർന്നുവന്നതും ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് പി പ്രസാദ് കർഷകതൊഴിലാളി കുടുംബത്തിൽ നിന്നും പ്രാരാബ്ധങ്ങളുടെ നടുവിൽനിന്ന് വളർന്നുവന്ന് നേതാവായതും സ്ഥാനാർത്ഥിത്വം ലഭിച്ചതും.

കോൺഗ്രസും യുഡിഎഫും അങ്ങനെ ചെയ്യുമോ
കോൺഗ്രസ്സും യുഡിഎഫും ഇതുപോലെ പ്രാരാബ്ധം അനുഭവിച്ച് വളർന്ന എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് പിടിക്കുമോ എന്ന് ചോദിച്ചതിനൊപ്പമാണ് "ഇത് പാൽ സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല" എന്ന് ഞാൻ പറഞ്ഞത്. ഇതിലൂടെ ഏതെങ്കിലും തൊഴിലിനെയോ സ്ഥാനാർത്ഥിയെയോ ആക്ഷേപിക്കുവാൻ ഞാൻ ഉദ്ദേശിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് തിരഞ്ഞെടുപ്പ് വിജയത്തിനായി യുഡിഎഫും അവർക്കായി അത്യധ്വാനം ചെയ്യുന്ന ചില മാധ്യമങ്ങളും നടത്തുന്ന അപവാദ പ്രചരണത്തിന്റെ ഭാഗമാണ്.

മാധ്യമങ്ങൾ തയ്യാറാകണം
ദയവുചെയ്ത് ഈ മാധ്യമങ്ങൾ ഞാൻ നടത്തിയ പ്രസംഗം മുഴുവനും സംപ്രേക്ഷണം ചെയ്യുന്നതുനുള്ള മാന്യത കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മറുപടി പറയാൻ സമയമില്ലാത്തെ സമയത്ത് ഇത്തരത്തിൽ വാക്കുകൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി വിവാദമാക്കുവാൻ ശ്രമിക്കുന്ന നിക്ഷിപ്തതാത്പര്യക്കാർക്കൊപ്പം മാധ്യമങ്ങൾ ഇങ്ങനെ തരംതാഴരുതെന്നാണ് എനിക്ക് അഭ്യർത്ഥിക്കാനുള്ളത്.

ഇത് അൽപത്തരമാണ്
യു പ്രതിഭ കായംകുളത്ത് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിലുള്ള വിമർശനങ്ങൾ ഉയർത്തുന്നതിനു പകരം യുഡിഎഫ് സ്ഥാനാർത്ഥിയുടെ ജീവിതപ്രയാസങ്ങൾ വോട്ടാക്കാൻ പറ്റുമോ എന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നവർ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ഞാൻ തൊഴിലിനെ ആക്ഷേപിച്ചു എന്ന് വ്യാഖ്യാനിക്കുനത് അല്പത്തരമാണ്. പാൽ സൊസൈറ്റി ഒരു മോശപ്പെട്ട സ്ഥാപനമായി എനിക്ക് തോന്നിയിട്ടില്ല. ക്ഷീരകർഷകനായാലും കർഷകനായാലും നിയമസഭയിലേയ്ക്കും പാൽ സൊസൈറ്റിയിലേയ്ക്കും എല്ലാം മത്സരിക്കാം. പക്ഷെ അത് മാത്രമാണ് മാനദണ്ഡം എന്നാവരുതെന്നാണ് ഞാൻ ഉദ്ദേശിച്ചത്.

അതെങ്ങനെ അപമാനിക്കലാവും
പാൽ സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ അത് എങ്ങനെ തൊഴിലിനെയും സ്ഥാനാർത്ഥിയെയും ആക്ഷേപിക്കുന്നതാകുമെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. രമേശ് ചെന്നിത്തലയ്ക്കെതിരായ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം ചർച്ചയാക്കാതെ കായംകുളത്തെ സ്ഥാനാർത്ഥിയുടെ പ്രാരാബ്ധം വോട്ടാക്കാനുള്ള അവസാന അടവാണിത്. ഇങ്ങനെ വാക്കുകളെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്ത് നടത്തുന്ന കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ പ്രബുദ്ധരായ ജനങ്ങൾ ചുട്ടമറുപടി നൽകും എന്നകാര്യത്തിൽ എനിക്ക് സംശയമില്ല. ഇത്തരത്തിൽ കള്ളപ്രചരണത്തിന് നേതൃത്വം നൽകുന്ന ചില പ്രാദേശിക പത്രപ്രവർത്തകർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുനതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതാണ് എന്നുകൂടി അറിയിക്കുന്നു.