ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച യുവാവിന് കൊവിഡ്, ഗുരുതര വീഴ്ച..!
ചെങ്ങന്നൂര്‍: ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് സ്രവപരിശോധനയ്ക്ക് ശേഷം രോഗമില്ലെന്ന് പറഞ്ഞ് വീട്ടിലേക്കയച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. 16 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ വീട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശിയായ 26 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ അമ്മയും അച്ഛനും സഹോദരനും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവാവ് ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ മാര്‍ച്ച് 9നാണ് മുംബൈയില്‍ എത്തിയത്. തുടര്‍ന്ന് കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നതോടെ മേയ് 23ന് ബസ് മാര്‍ഗം നാട്ടിലെത്തി. തുടര്‍ന്ന് നഗരസഭ കൊവിഡ് കെയറില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശനിയാഴ്ച എടുത്തിരുന്നു.
രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ അറിയിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച വരെ ഇയാള്‍ ക്വാറന്റീനില്‍ തുടര്‍ന്നു. അധികൃതര്‍ സമ്മതിച്ചതോടെ തിങ്കളാഴ്ച വൈകീട്ട് സ്വന്തം കാറില്‍ വീട്ടിലേക്ക് മടങ്ങി. എന്നാല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് അധികൃതര്‍ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആംബുലന്‍സ് എത്തി വണ്ടാനം മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, പരിശോധനഫലം ലഭിക്കുന്നതിന് മുമ്പ് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതരാണ് നിര്‍ദ്ദേശിച്ചതെന്ന് യുവാവ് പറയുന്നു. ഫലം വന്നിട്ട് വീട്ടിലേക്ക് മടങ്ങിയാല്‍ പോരെ എന്ന് ചോദിച്ചെങ്കിലും കുഴപ്പമില്ലെന്ന് അധികൃതര്‍ പറയുകയായിരുന്നു. കാര്‍ സ്വയം ഓടിച്ചാണ് വീട്ടിലെത്തിയത്. വീട്ടില്‍ എത്തിയ ശേഷം ഞാനോ മറ്റ് അംഗങ്ങളോ പുറത്തേക്ക് പോയില്ലെന്നും കൊവിഡ് ബാധിതന്‍ പറഞ്ഞു. എന്നാല്‍ പരിശോധനഫലം വൈകിയതാണ് കൊവിഡ് ബാധിതനെ വീട്ടിലേക്ക് പറഞ്ഞയക്കാന്‍ കാരണമെന്ന് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊവിഡ് പോസിറ്റീവാണെങ്കില്‍ ഒരു ദിവസം കൊണ്ട് ഫലം ലഭിക്കുമെന്നാണ് അനുഭവം. രണ്ട് ദിവസമായിട്ടും ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് നെഗറ്റീവാണെന്ന് കരുതി വീട്ടിലേക്ക് പറഞ്ഞയച്ചതാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ച 91 കേസുകളില്‍ 11 പേര്‍ ആലപ്പുഴ ജില്ലക്കാരാണ്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്. ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് രോഗമുക്തി നേടിയത്. മൈസൂരില്‍ നിന്നും എത്തിയ ചേര്‍ത്തല സ്വദേശിയും ദുബായില്‍ നിന്നും എത്തിയ മാവേലിക്കര സ്വദേശിയുമാണ് രോഗ മുക്തി നേടിയത്. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 88 ആയി. ആകെ രോഗ വിമുക്തരായവരുടെ എണ്ണം ജില്ലയില്‍ 17 ആണ്.












Click it and Unblock the Notifications