'പാര്‍ട്ടിയില്‍ ഉയരണമെങ്കില്‍ കാണേണ്ട പോലെ കാണണം'; ആലപ്പുഴ സിപിഎമ്മില്‍ ലൈംഗികധിക്ഷേപ പരാതി
ആലപ്പുഴ: ജില്ലയിലെ സി പി എമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി മെമ്പറായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉയരണമെങ്കില്‍ കാണേണ്ട പോലെ കാണണമെന്നും മോശമായി പെരുമാറിയതായും പരാതിയില്‍ പറയുന്നു. പരാതി പറഞ്ഞതിനെ തുടര്‍ന്ന് ചില നേതാക്കല്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി പരാതി നല്‍കിയത്. ആലപ്പുഴ നോര്‍ത്ത് ഏരിയ സെക്രട്ടറിക്ക് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കരുതന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച യുവതി വീണ്ടും പരാതിയുമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.

പരാതിയുമായി മുന്നോട്ട് പോകരുതെന്നും പ്രാദേശികമായി എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ പരിഹരിക്കാമെന്നായിരുന്നു യുവതിക്ക് ലഭിച്ച മറുപടി. തന്റെ പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരിയായ തുമ്പോളി ലോക്കല്‍ കമ്മിറ്റിയഗം കൂടിയായ യുവതി പറയുന്നു. എന്നാൽ പരാതിക്കാരിക്കെതിരെ ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തെത്തി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കായി നേതാവിനെ അധിക്ഷേപിക്കുന്നതിന് വേണ്ടിയായിരുന്നു പരാതിയെന്നാണ് ഈ വിഭാഗം ആരോപിക്കുന്നത്.
എന്നാല്‍ തനിക്ക് പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പൊലീസിനെയും സംസ്ഥാന വനിത കമ്മിഷനെയും സമീപിക്കുമെന്നാണ് പരാതിക്കാരി പറയുന്നത്. ഇതാദ്യമായല്ല ആലപ്പുഴ സി പി എമ്മില്‍ ഇത്തരത്തിലുളള വിവാദം ഉയരുന്നത്. നേരത്തെ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാര്‍ട്ടി അംഗം തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ ഉള്‍പ്പെടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ്, പാര്‍ട്ടി അംഗങ്ങളുടെ ഭാര്യമാരുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ ആരും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല, ഇവര്‍ പാര്‍ട്ടിയില്‍ പരാതി നല്‍കുകയായിരുന്നു. പാര്‍ട്ടി ഉടന്‍ നടപടി എടുക്കാന്‍ കരുതിയിരുന്നെങ്കിലും നടപടി വൈകിയത് വലിയ രീതിയിലുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.












Click it and Unblock the Notifications