കുട്ടനാട്ടില്‍ ഇടതിന് ഞെട്ടല്‍; കെസി ജോസഫ് സ്വതന്ത്രനായി മത്സരിച്ചേക്കും, യുഡിഎഫിന് ചിരി
ആലപ്പുഴ: എല്‍ഡിഎഫിലെ സീറ്റ് വിഭജനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എം ഒഴികെയുള്ള എല്ലാ ഘടകക്ഷികള്‍ക്കും കടുത്ത അതൃപ്തിയാണ് ഉള്ളത്. കേരള കോണ്‍ഗ്രസ് എമ്മിന് മികച്ച പരിഗണന നല്‍കുന്നതിന്‍റെ ഭാഗമായി തങ്ങളുടെ സീറ്റുകള്‍ വലിയ തോതില്‍ കവര്‍ന്നെന്ന വികാരമാണ് ജനതാദള്‍ എസ്, എന്‍സിപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് കക്ഷികള്‍ക്ക് ഉള്ളത്. ഏഴ് സീറ്റ് ചോദിച്ച് എല്‍ജെഡിക്ക് മൂന്ന് സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. ഇതില്‍ അവര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. ജെഡിഎസിന് നിലവില്‍ മൂന്ന് സീറ്റ് മാത്രമാണ് ഉറപ്പായിട്ടുള്ളത്. ഇതിനിടെയാണ് ഒരു മണ്ഡലത്തില്‍ എല്‍ഡിഎഫിന് വിമത ഭീഷണിയും ഉയര്‍ന്നിരിക്കുന്നത്.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
ജെഡിഎസ് മത്സരിച്ചത്
കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ അഞ്ച് സീറ്റുകളിലായിരുന്നു ജെഡിഎസ് മത്സരിച്ചത്. ഇതില്‍ വര്‍ഷങ്ങളായി വിജയിക്കുന്ന വടകര മണ്ഡലം എല്‍ജെഡിക്കായി വിട്ടുനല്‍കി. ശേഷിക്കുന്നവയില്‍ തിരുവല്ല, കോവളം, ചിറ്റൂര്‍ സീറ്റുകളുടെ കാര്യത്തില്‍ മാത്രമാണ് ഉറപ്പുള്ളത്. അങ്കമാലി സീറ്റിന്‍റെ കാര്യം ആകാംക്ഷയിലാണ്. സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മിന് പദ്ധതിയുണ്ട്. അങ്ങനെയെങ്കില്‍ 3 സീറ്റ് മാത്രമെ ഇക്കുറി ജെഡിഎസിന് ഉണ്ടാവുകയുള്ളു.
എന്‍സിപിയിലും അതൃപ്തി
പാലാ സീറ്റ് പോയതോടെ എന്‍സിപിക്കും ഇത്തവണ മൂന്ന് സീറ്റുകള്‍ മാത്രമാണ് ഉള്ളത്. പാലാ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിയ സാഹചര്യത്തില്‍ പകരം സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിയെങ്കിലും സിപിഎം ഇത് പരിഗണിച്ചില്ല. സിറ്റിങ് സീറ്റ് ഉറപ്പിച്ച ചില മന്ത്രിമാരും മുന്‍മന്ത്രിമാരും പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ ബലികഴിപ്പിച്ചെന്ന വികാരം എന്‍സിപിയും ജെഡിഎസിലും ശക്തമാണ്.
എല്‍ജെഡി മത്സരിച്ചത്
യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ഏഴ് സീറ്റിലായിരുന്നു എല്‍ജെഡി മത്സരിച്ചിരുന്നത്. എല്‍ഡിഎഫിലും അത്രയും തന്നെ സീറ്റുകളായിരുന്നു അവര്‍ ചോദിച്ചിരുന്നത്. ഏറ്റവും അവസാനം അഞ്ചെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ലഭിച്ചതാവട്ടെ മൂന്ന് സീറ്റും. ഇതില്‍ കടുത്ത അതൃപ്തിയാണ് എല്‍ജെഡിക്കുള്ളത്. പ്രതിഷേധ സൂചകമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേഖ് പി ഹാരിസും പങ്കെടുത്തിരുന്നില്ല.
കൂത്തുപറമ്പ്, വടകര
കൂത്തുപറമ്പ്, വടകര, കല്‍പ്പറ്റ എന്നീ സീറ്റുകളാണ് എല്‍ജെഡിക്ക് ലഭിച്ചത്. മൂന്നും കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ച സീറ്റുകളും. ഇത് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സീറ്റെന്ന് എല്‍ജെഡിയുടെ അവകാശവാദത്തെ സിപിഎം പ്രതിരോധിക്കുന്നത്. എല്‍ജെഡിക്ക് വിട്ടുകൊടുത്ത കൂത്തുപറമ്പും കല്‍പ്പറ്റയും സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളാണ്. വടകരയില്‍ കഴിഞ്ഞ തവണ എല്‍ജെഡിയും വിജയിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
സീറ്റ് വിഭജനത്തില്‍ ഇത്തവണ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ജനാധിപത്യ കേരള കോണ്‍ഗ്രസിനാണ്. കഴിഞ്ഞ തവണ നാല് സീറ്റുകളില്‍ മത്സരിച്ച അവര്‍ക്ക് നല്‍കിയത് തിരുവനന്തപുരം സീറ്റ് മാത്രമാണ്. അവിടെ അവര്‍ കഴിഞ്ഞ തവണ മത്സരിച്ച ആന്‍റണി രാജുവിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകള്‍ക്കായി വലിയ സമ്മര്‍ദം ചെലുത്തിയെങ്കിലം ഫലം കണ്ടില്ല.
കേരള കോണ്‍ഗ്രസ് എം വന്നതോടെ
ജോസ് കെ മാണി നയിക്കുന്ന കൂടുതല്‍ ശക്തമായ കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതോടെ തങ്ങളെ തഴഞ്ഞെന്ന വികാരമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഉള്ളത്. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള വലിയൊരു വിഭാഗം മുന്നണി വിട്ടത് അടക്കം ചൂണ്ടിക്കാട്ടിയാണ് സീറ്റ് കുറഞ്ഞ കാര്യം സിപിഎം വിശദീകരിക്കുന്നത്.
കെസി ജോസഫിന് സീറ്റ് ഇല്ല
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും നിരവധി തവണ എംഎല്‍എയുമായ കെസി ജോസഫിന് സീറ്റ് ഇല്ലെന്നതാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പാര്‍ട്ടിയോട് കാണിച്ച ഈ അവഗണനയ്ക്കെതിരെ പാര്‍ട്ടി ചെയര്‍മാന്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യം നേതൃതലത്തില്‍ ശക്തമായി. കെസി ജോസഫ് കുട്ടനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.
കുട്ടനാട്ടില്‍ അഞ്ച് തവണ
അഞ്ച് തവണ കുട്ടനാട്ടില്‍ എംഎല്‍എ ആയിരുന്ന വ്യക്തിയാണ് കെസി ജോസഫ്. 1982 മുതല്‍ 2001 വരെയായിരുന്നു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെസി ജോസഫ് വിജയിച്ചത്. മണ്ഡലത്തില്‍ വലിയ വ്യക്തിബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. മണ്ഡലത്തില്‍ ഇടത് വിമതനായി മത്സരിക്കുന്ന കാര്യം കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യും. കുട്ടനാട്ടില്‍ കെസി ജോസഫ് മത്സരിച്ചാല്‍ തങ്ങളുടെ വിജയ സാധ്യത വര്‍ധിക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍.
പ്രഥമ പരിഗണന
ജനാധിപത്യ കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റില്‍ പാര്‍ട്ടി ചെയര്‍മാനായ കെസി ജോസഫിന് പ്രഥമ പരിഗണന നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കെസി ജോസഫിന് സാധ്യതയുള്ള ചങ്ങനാശ്ശേരി, കുട്ടനാട് സീറ്റുകള്‍ ഇടതുമുന്നണിയില്‍ ചോദിച്ചത്. എന്നാല്‍ രണ്ട് സീറ്റുകളും കിട്ടിയില്ല. കഴിഞ്ഞ തവണ ചങ്ങനാശ്ശേരിയിലായിരുന്നു കെസി ജോസഫ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
സിഎഫ് തോമസിനോട്
കേരള കോണ്‍ഗ്രസിന്‍റെ കുത്തക മണ്ഡലത്തില്‍ 1860 വോട്ടുകള്‍ക്കായിരുന്നു അന്ന് സിഎഫ് തോമസിനോട് കെസി ജോസഫ് പരാജയപ്പെട്ടത്. അതിനാലായിരുന്നു ചങ്ങനാശ്ശേരി ചോദിച്ചത്. എന്നാല്‍ ഇത് അവഗണിച്ച് ആന്‍റണി രാജുവിന് തിരുവനന്തപുരം സീറ്റ് നല്‍കിയതാണ് ഒരു വിഭാഗത്തെ അസംതൃപ്തരാക്കിയത്. പൂഞ്ഞാറിലും ഇടുക്കിയിലും കഴിഞ്ഞ തവണ ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്നു.
Recommended Video
ഫ്രാന്‍സിസ് ജോര്‍ജ് പോയി
ഇടുക്കിയില്‍ മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം ജോസഫ് പക്ഷത്തേക്ക് കൂട് മാറിയതും കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റിലും വിജയിക്കാന്‍ സാധിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് സീറ്റ് വിഭജനത്തില്‍ സിപിഎം കടുംപിടുത്തം പിടിച്ചത്. പ്രതിഷേധം ശക്തമാക്കി ജനാധിത്യ കേരള കോണ്‍ഗ്രസ് മുന്നണി വിട്ടാലും ആന്‍റണി രാജുവിന് സീറ്റ് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയിലെ മറ്റൊരു ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് സ്കറിയ തോമസിനും ഇത്തവണ സീറ്റില്ല. കഴിഞ്ഞ തവണ കടുത്തുരുത്തിയിലായിരുന്നു അവരുടെ മത്സരം.
ബാത്ത് ടബ്ബിൽ ഫോട്ടോഷൂട്ടുമായി പൂജ ഗുപ്ത. ചിത്രങ്ങൾ കാണാം