ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ; ആലപ്പുഴ എക്സൈസ് പിടികൂടുന്ന ഏറ്റവും വലിയ കേസ്
ആലപ്പുഴ: ആറ് കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. തിരൂർ താലുക്കിൽ മേൽമുറി വില്ലേജിൽ കപ്പുർ വീട്ടിൽ സുൾഫിക്കർ (40) ആണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. ആലപ്പുഴ കെഎസ്ആർടിസി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്.
എല്ലാ മാസവും ആദ്യ ബുധനാഴ്ച കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ്, റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയം, ബീച്ച് പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് എത്തുകയും ഇയാളെ പ്രതീക്ഷിച്ച് ഈ സമയത്ത് കഞ്ചാവ് കച്ചവടക്കാർ ഇവിടങ്ങളിൽ എത്തുകയും പണം നൽകി കഞ്ചാവ് വാങ്ങുകയും ചെയ്യുക പതിവാണെന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. കുറച്ച് ദിവസം മുൻപ് അര കിലോ കഞ്ചാവുമായി പിടിയിലായ ഒരാളിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് സംഘം പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിവരുകയായിരുന്നു.

ഒരു കിലോ കഞ്ചാവ് 30000 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത് . ആന്ധ്രാപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് ആലപ്പുഴ ഡെപ്പട്ടി എക്സൈസ് കമ്മീഷണർ അബ്ദുൾ റഷീദ് പറഞ്ഞു. സമീപ കാലത്ത് ആലപ്പുഴ എക്സൈസ് പിടികൂടിയ എറ്റവും വലിയ കേസാണിത്.

പ്രതിയെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പരിശോധനയിൽ ഇന്റലിജൻസ് എക്സൈസ്, ഇൻസ്പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫിസർമാരായ പി.എം സുമേഷ്, റോയി ജേക്കബ്, പി.സി ഗിരീഷ്, എൻ. ബാബു, ഫെമിൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എം ബിയാസ്, ബി. സുബിൻ, ജയദേവ് ആർ, സുധികുമാർ പി.കെ, എം.സി ബിനു, വനിത സിവിൽ എക്സൈസ് ഓഫീസർ സുലേഖ എസ്, ഡ്രൈർ വി.പി പ്രഭാത് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications