മുഹമ്മദ് രാജകുമാരന്റെ 'കടുംവെട്ടിൽ' ഞെട്ടിവിറച്ചത് ട്വിറ്ററും സിറ്റി ബാങ്കും; പശ്ചിമേഷ്യയിലെ ബഫറ്റ്!
റിയാദ്: അഴിമതി കേസില്‍ 11 സൗദി രാജകുമാരന്‍മാര്‍ അറസ്റ്റിലായി എന്ന വാര്‍ത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു ആ പട്ടികയില്‍ അല്‍ വലീദ് ബിന്‍ തലാല്‍ എന്ന ശക്തനായ രാജകുമാരന്‍ കൂടി ഉണ്ട് എന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരില്‍ ഒരാളാണ് വലീദ്. മാത്രമല്ല, പല വമ്പന്‍ കമ്പനികളിലേയും ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ്. ട്വിറ്ററിലും സിറ്റി ബാങ്കിലും എല്ലാം വന്‍ ഓഹരി പങ്കാളിത്തം ഉണ്ട് വലീദിന്.
അറസ്റ്റിനെ തുടര്‍ന്ന് എല്ലാ രാജകുമാരന്‍മാരുടേയും സ്വത്തുവകകള്‍ മരവിപ്പിച്ചിരിക്കുകായാണ്. ആഗോള ഭീമന്‍മാരെ അല്‍ വലീദിന്റെ അറസ്റ്റ് എങ്ങനെ ബാധിക്കും? ആ അറസ്റ്റിന് പിന്നില്‍ വേറെ എന്തെങ്കിലും വാണിജ്യ താത്പര്യങ്ങളുണ്ടോ?
ബിസിനസ് ലോകം ഞെട്ടി
സൗദിയിലെ രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നത് തന്നെ ആയിരുന്നു. എന്നാല്‍ അല്‍ വലീദ് ബിന്‍ തലാല്‍ അക്കൂട്ടത്തില്‍ ഉണ്ട് എന്ന വാര്‍ത്ത ആയിരുന്നു ലോകത്തിലെ ബിസിനസ് ഭീമന്‍മാരെ മുഴുവന്‍ ഞെട്ടിച്ചത്.
ട്വിറ്റര്‍ കുലുങ്ങി
അല്‍ വലീദ് അടക്കമുള്ള രാജകുമാരന്‍മാര്‍ അഴിമതി കേസില്‍ അറസ്റ്റിലായ വിവരം ഏറ്റവും അധികം പ്രചരിച്ചത് ട്വിറ്ററിലൂടെ ആയിരുന്നു. എന്നാല്‍ ട്വിറ്റര്‍ ഞെട്ടാനുള്ള കാരണം അതായിരുന്നില്ല. ട്വിറ്ററില്‍ വലിയ ഓഹരി പങ്കാളിത്തം ഉള്ള ആളാണ് അല്‍ വലീദ്.
സിറ്റി ബാങ്ക്
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ സിറ്റി ബാങ്കിലും അല്‍ വലിദിന് ഓഹരി പങ്കാളിത്തമുണ്ട്. ആഗോള ഭീമനായ ലിഫ്റ്റിലും അല്‍ വലിദീന് ഓഹരിയുണ്ട്. അതുകൊണ്ട് തന്നെ അല്‍ വലീദിന്റെ അറസ്റ്റ് വലിയ ഞെട്ടലാണ് പാശ്ചാത്യ ലോകത്തും ഉണ്ടാക്കിയത്.
നാല്‍പത്തി അഞ്ചാമന്‍
ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ച കോടീശ്വര പട്ടികയില്‍ ലോകത്തിലെ 45-ാമനായ ആളാണ് അല്‍ വലീദ്. തന്റെ മരണശേഷം സ്വത്തുക്കളെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവക്കും എന്നും വലീദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി അതൊന്നും നടക്കാന്‍ ഇടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിക്ഷ എത്ര കടുത്തതാകും എന്ന് മാത്രമാണ് അറിയേണ്ടത്.
വന്‍ സംരംഭങ്ങള്‍
ലോകത്തിന്റെ പല ഭാഗങ്ങളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട് അല്‍ വലീദ്. പാരിസിലെ ഫോര്‍ സീസണ്‍ ജോര്‍ജ്ജ് അഞ്ചാമന്‍ ഹോട്ടല്‍ ഇതില്‍ പ്രധാനമാണ്. ലണ്ടനിലെ സാവോയിലും ന്യൂയോര്‍ക്കിലെ പ്ലാസയിലും വലീദിന് വലിയ തോതില്‍ ഓഹരി പങ്കഗാളിത്തം ഉണ്ട്. അക്കോര്‍ ഹോട്ടല്‍ ശൃംഘലയിലും ഇദ്ദേഹം വന്‍ നിക്ഷേപം നടത്തിയിരുന്നു.
പശ്ചിമേഷ്യയിലെ വാറന്‍ ബഫറ്റ്
ഇത്രയും അധികം ആസ്തിയുള്ള വ്യക്തി, ഇത്രയും വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളുള്ള വ്യക്തി... ഇങ്ങനെയൊക്കെ ആയ അല്‍ വലീദിനെ പശ്ചിമേഷ്യയിലെ വാറന്‍ ബഫറ്റ് എന്നായിരുന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ആ കഥകള്‍ എല്ലാം ഇപ്പോള്‍ അവസാനിക്കുകയാണ്.
പ്രകമ്പനങ്ങള്‍ ശക്തമാകും
അല്‍ വലീദിന്റെ അറസ്റ്റ് സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ വളരെ വലുതാകും എന്ന് ഉറപ്പാണ്. എല്ലാ സ്വത്തുവകകളും മരവിപ്പിച്ചിരിക്കുകയും ആണ്. സൗദി അറേബ്യയിലെ ഏറ്റവും വലിയ ഹോള്‍ഡിങ് കമ്പനിയുടെ ഉടമ കൂടിയാണ് അല്‍വലിദ്. ഈ സ്ഥാപനത്തിന്റെ അവസ്ഥ ഇനി എന്താകും എന്നാണ് അറിയേണ്ടത്.
കണ്ണഞ്ചിപ്പിക്കുന്ന രാജകുമാരന്‍
62 വയസ്സുണ്ട് അല്‍ വലീദിന്. സൗദി രാജകുടുംബത്തിലെ തന്നെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന രാജകുമാരന്‍ ആരെന്ന് ചോദിച്ചാല്‍ ഇത്രനാളും ഉത്തരം അല്‍ വലീദ് എന്നായിരുന്നു. പ്രശസ്തിയുടെ കാര്യത്തില്‍ വലിയ താത്പര്യങ്ങള്‍ ഉള്ള ആളും ആയിരുന്നു വലീദ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറ്റവും പ്രമുഖനായ സൗദിക്കാരനും അല്‍ വലീദ് തന്നെ ആയിരുന്നു.
ട്രംപിന്റെ കളിയോ?
കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ഡൊണാള്‍ഡ് ട്രംപുമായി ട്വിറ്ററില്‍ കോര്‍ത്ത ആളാണ് അല്‍ വലീദ് ബിന്‍ തലാല്‍. ഇപ്പോള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ട്രംപും തമ്മില്‍ വളരെ അടുത്ത ബന്ധവും. ഈ ബന്ധവും പഴയ ആ തര്‍ക്കവും എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പൊങ്ങി വരികയാണ്.
എതിര്‍പ്പ് അറിയിച്ച വ്യക്തി
മുഹമ്മദ് രാജകുമാരനെ കിരീടാവകാശി പ്രഖ്യാപിച്ചതിനെ തുടക്കത്തില്‍ എതിര്‍ത്ത ആളായിരുന്നു അല്‍ വലീദ്. എന്നാല്‍ പിന്നീട് അദ്ദേഹം ഇത്തരം പ്രതികരണങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞു. മുമ്പൊരിക്കല്‍ ഒരു ഇടത് വിപ്ലവം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അഭയാര്‍ത്ഥിയായി കഴിയേണ്ടി വന്നിട്ടുണ്ട് അല്‍ വലീദിന്റെ പിതാവ് തലാല്‍ രാജകുമാരന് എന്നൊരു ചരിത്രവും ഉണ്ട്.