ആധാർ പാൻകാര്‍ഡുമായി ബന്ധിപ്പിക്കാൻ സർക്കാരിന് ജനങ്ങളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി
ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പിന്നീട് അന്തിമ വിധി പുറപ്പെടുവിക്കും
ദില്ലി: ആദായനികുതി റിട്ടേണിന് ആധാർ കാര്‍ഡ് നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർ പാൻകാര്‍ഡുമായി ബന്ധിപ്പിക്കാൻ നിർബന്ധിക്കില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ ആധാർ ഇല്ലാത്തവര്‍ക്ക് പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കാതെ തന്നെ ആദായനികുതി സമര്‍പ്പിക്കാമെന്നും സുപ്രീം കോടതി.
ആദായനികുതി സമർപ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ആദായനികുതി നിയമത്തിലെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ വാദം കേട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എകെ സിക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് മെയ് 4ന് ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വിധി പറയാൻ മാറ്റിവച്ചത്. ആദായനികുതി നിയമത്തിലെ 139എഎ വകുപ്പ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജികൾ. 2017-18ലെ ബജറ്റ് വഴി 2017ലെ ധനകാര്യ ബില്ലിലുമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ സാധ്യതകള്‍ തേടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രത്തന്‍ വത്തല്‍ കമ്മറ്റിയെ നിയോഗിച്ചിരുന്നു. കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് നേരത്തെ ആദായനികിതി സമർപ്പിക്കുന്നത് ആധാർ കാർഡും പാൻകാര്‍ഡും തമ്മിൽ ബന്ധിപ്പിക്കുന്ന കാര്യം നിർദേശിച്ചത്.
ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയ ശേഷവും സർക്കാർ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്നായിരുന്നു സിപിഐ നേതാവ് ബിനോയ് വിശ്വം സമർപ്പിച്ച ഹർജിയില്‍ ഉന്നയിക്കുന്ന ആവശ്യം. ജൂലൈ ഒന്നുമുതൽ ആദായനികുതി സമർപ്പിക്കുന്നതിന് ആധാറും പാൻകാര്‍ഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന സംവിധാനം നടപ്പിലാക്കാനിക്കെയാണ് കേന്ദ്രത്തിന് തിരിച്ചടി നൽകിക്കൊണ്ട് സുപ്രീം കോടതി വിധി പുറത്തുവരുന്നത്.












Click it and Unblock the Notifications