ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി:ജൂലൈ 31 ന് ശേഷവും ആദായനികുതി സമര്‍പ്പിക്കാം,ഓഗസ്റ്റ് 5 വരെ മാത്രം
പുതുക്കിയ തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു
ദില്ലി: ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സമയം കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കി. ജൂലൈ 31 ന് ശേഷവും ആദായനികുതി സമര്‍പ്പിക്കാമെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഓഗസ്റ്റ് അഞ്ചുവരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടിനല്‍കില്ലെന്ന് കാണിച്ച് നേരത്തെ സെന്‍ട്രല്‍ ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ് പ്രസ്താവന പുറത്തിറക്കിയിരുന്നുവെങ്കിലും ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി നീട്ടിനല്‍കുകയായിരുന്നു. . ജൂലൈ 31ന് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയം നീട്ടിനല്‍കിയിട്ടുള്ളത്. രണ്ടുകോടിയിലധികം പേരാണ് ഇതിനകം തന്നെ ഇ ഫയലിംഗ് സംവിധാനം വഴി ആദായനികുതി സമര്‍പ്പിച്ചു കഴിഞ്ഞിട്ടുള്ളത്. നികുതി ദായകരോട് കൃത്യസമയത്തിനുള്ളില്‍ നികുതി സമര്‍പ്പിക്കാനും സിബിഡിടി നിര്‍ദേശിച്ചിരുന്നു.
- http://incometaxindiaefiling.gov.in/ വെബ്സൈറ്റ് വഴിയുള്ള ഇ- ഫയലിംഗ് സംവിധാനത്തിന് പ്രശ്നങ്ങളുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നുവെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. നേരത്തെ ആദായനികുതി സംബന്ധിച്ച് നികുതി ദായകര്‍ക്ക് അറിയിപ്പ് നല്‍കുന്നതിനും ജൂലൈ 31 ന് മുമ്പ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് മുന്‍നിര ദേശീയ മാധ്യമങ്ങളില്‍ സിബിഡിടി നേരത്തെ പരസ്യവും നല്‍കിയിരുന്നു.
ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിലെ പ്രശ്നങ്ങള്‍
ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറു പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതാണ് നികുതി ദായകര്‍ക്ക് ആദായനികുതി സമര്‍പ്പിക്കുന്നതിന് തടസ്സം നേരിടുന്നതിനുള്ള കാരണം. പേരിലെ അക്ഷരങ്ങളിലോ, ഇനീഷ്യലിലോ ഉള്ള ചെറിയ പിശകുകൾ കാരണമാണ് ഭൂരിഭാഗം പേർക്കും ആധാർ ബന്ധിപ്പിക്കാൻ സാധിക്കാത്തത്. ആധാറിലെ പിശകുകൾ ഓൺലൈൻ വഴി തിരുത്താമെങ്കിലും, ഇതിന് ഏറെ സമയമെടുക്കുന്നുണ്ട്. പാൻ കാർഡും ആധാറും തമ്മിൽ ഓൺലൈനിലൂടെ ബന്ധിപ്പിക്കുന്നത് എളുപ്പമാണെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പിന് നിരവധി പരാതികള്‍ ലഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആധാറിന് അപേക്ഷിക്കുമ്പോഴുള്ള പ്രശ്നങ്ങള്‍
അഞ്ച് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയതോടെ ആധാര്‍ കൈവശമില്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിലുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിന്‍റെ ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ആധാര്‍ കാര്‍ഡ‍് അനുവദിക്കുന്ന അക്ഷയകേന്ദ്രങ്ങളുള്‍പ്പെടെയുള്ള ഏജന്‍സികളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തിരുന്നു. ആധാര്‍ ലഭിക്കാതെ അനുവദിച്ച സമയത്തിനുള്ളില്‍ പാന്‍കാര്‍ഡും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാതായതോടെ പരാതികളുമായി പലരും ആദായനികുതി വകുപ്പിനെ സമീപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആധാറും പാന്‍ കാര്‍ഡും
ആദായനികുതി നിയമത്തിന്‍റെ ഭേദഗതിയിലാണ് 12 അക്ക ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്നുള്ള ചട്ടം കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്. സർക്കാർ അനുവദിച്ച സമയം ജൂൺ 30ന് അവസാനിച്ച സാഹചര്യത്തില്‍ ജൂലൈ ഒന്നുമുതൽ ആദായ നികുതി സമര്‍പ്പിക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ധനകാര്യ ബില്ലില്‍ പ്രഖ്യാപനം
2017-18 വർഷത്തെ ധനകാര്യ ബില്ലിലാണ് ആദായനികുതി സമര്‍പ്പിക്കുന്നതിന്ന ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ചട്ടം ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി കൊണ്ടുവന്നത്. പ്രത്യേകം പാൻകാർഡുകൾ ഉപയോഗിച്ച് നടത്തുന്ന നികുതി തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിച്ച് ആദായനികുതി സമർപ്പിക്കാനുള്ള ചട്ടം കൊണ്ടുവരുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ആദായ നികുതി സമർപ്പിക്കാത്തവര്‍ക്കും തങ്ങളുടെ പക്കലുള്ള ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാർ വിജ്ഞാപന പ്രകാരമുള്ള തിയ്യതിയ്ക്ക് ശേഷം കാർഡ‍് അസാധുവാകും. ആദായനികുതി വകുപ്പ് നിയമത്തിലെ 139എഎ വകുപ്പ് പ്രകാരമാണിത്.
സുപ്രീം കോടതി വിധി ആശ്വാസം
cആദായനികുതി ദായകർക്ക് ആശ്വാസമേകിക്കൊണ്ടുള്ളതാണ് ഒടുവില്‍ പുറത്തിറങ്ങിയ ഇടക്കാല സുപ്രീം കോടതി ഉത്തരവ്. ആധാർ കാർഡ് കൈവശമില്ലാത്തവര്‍ ആധാറും പാൻ കാർഡും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്നും ഇതില്ലാതെ ആദായനികുതി സമർപ്പിക്കാമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ആധാർ കൈവശമുള്ളവർക്ക് ഇതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന് ജനങ്ങളെ ഇതിനായി നിർബന്ധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായനികുതി മര്‍പ്പിക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ ശരിവച്ച സുപ്രീം കോടതി ആധാര്‍ നിർബന്ധമാക്കുന്നത് തടഞ്ഞിരുന്നു.
എസ്എംഎസ് ഉപയോഗിച്ച് ബന്ധിപ്പിക്കാം
എസ്എംഎസ് ഉപയോഗിച്ച് ആധാര്‍ കാര്‍ഡും പാൻകാർഡും ബന്ധിപ്പിക്കാനുള്ള സംവിധാനം നേരത്തെ ആദായനികുതി വകുപ്പ് പുറത്തിറക്കിയിരുന്നു. മൊബൈല്‍ നമ്പർ ഉപയോഗിച്ച് ഏതുതരത്തിലാണ് ബന്ധിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് പരസ്യത്തിൽ വിശദീകരിക്കുന്നുണ്ട്. 567678, 56161 എന്നീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിലേയ്ക്ക് എസ്എംഎസ് അയച്ചാണ് വ്യക്തികൾക്ക് ആധാറും പാൻകാർഡും തമ്മിൽ യോജിപ്പിക്കാൻ കഴിയുക. പാന്‍ കാര്‍ഡിലും ആധാർ കാര്‍ഡിലെയും പേരിൽ വ്യത്യാസമുള്ളവർക്ക് ആദായ നികുതി വകുപ്പിന്‍റെ ഇ ഫയലിംഗ് വെബ്ബ്സൈറ്റ് വഴി ഇവ തിരുത്താനുള്ള അവസരവും ഉണ്ടായിരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു. സിം കാര്‍ഡ് ഉടമസ്ഥയുടെ ആധാര്‍കാര്‍ഡ് പകര്‍പ്പ്, അതിന്റെ നമ്പര്‍ , സ്വിച്ച്ഡ് ഓണ്‍ മൊബൈല്‍ സിം കാര്‍ഡ് എന്നിവയാണ് ആധാര്‍ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍. പ്രോസസ് വേളയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന മൊബൈല്‍ നമ്പര്‍ , ബയോമെട്രിക് വേരിയേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ് എന്നിവയും ഇതിന് അത്യാവശ്യമാണ്.
നികുതി സമര്‍പ്പിക്കാന്‍ ആപ്പ്
ആദായനികുതി സമര്‍പ്പിക്കുന്നതിനും പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആപ്പ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു. ഇതിന് പുറമേ ടിഡിഎസ് ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉള്‍പ്പെട്ടതായിരിക്കും 'Aaykar Setu' എന്ന പേരില്‍ പുറത്തിറക്കുന്ന ആപ്പ്. സെന്‍ട്രല്‍ ബോര്ഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തിറക്കിയ ആപ്പ് വഴിയാണ് ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുക. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആപ്പിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആദായനികുതി വകുപ്പിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുന്നതിന് വേണ്ടിയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. 7306525252 എന്ന നമ്പറിലേയ്ക്ക് മിസ് കോളടിയ്ക്കുന്നതോടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. ആദായനികുതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനവും ആപ്പ് വഴി ഉടന്‍ ഒരുങ്ങും. നേരത്തെ ആദായനികുതി വകുപ്പിന്‍റെ വെബ്ബ്സൈറ്റ് വഴി ഒരുക്കിയിരുന്ന ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാനുള്ള സംവിധാനം ഇനി ആപ്പിലും പ്രാബല്യത്തില്‍ വരും.
നികുതിയില്ലെങ്കില്‍ ശിക്ഷ!!
സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ നല്‍കണം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രണ്ട് ഘട്ടങ്ങളിലായി 5000, 10,000 രൂപയാണ് പിഴയായി ഈടാക്കുകയെന്ന് ആദായനികുതി നിയമത്തിലെ ഭേദഗതിയില്‍ പറയുന്നു. 2018 ഏപ്രില്‍ ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.