സ്വർണം ലുലുവിനേയും വീഴ്ത്തി: മലയാളി കോടീശ്വരന്മാരില്‍ ഒന്നാമന്‍ ജോയ് ആലുക്കാസ്; പിന്നിലേക്ക് പോയി യൂസഫ് അലി
ഫോർബ്സ് റിയൽ-ടൈം ബില്യണേഴ്സ് പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ മറികടന്ന് ഏറ്റവും വലിയ കോടീശ്വരനായി ജോയി ആലുക്കാസ്. 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനായ ജോയി പട്ടികയില്‍ ഏറ്റവും മുന്‍നിരയില്‍ എത്തിയിരിക്കുന്നത്. ലോകത്തെ സമ്പന്നരുടെ കാര്യത്തില്‍ 566 -ാം സ്ഥാനത്തുമാണ് അദ്ദേഹം.
2024-ൽ 4.4 ബില്യൺ ഡോളറായിരുന്ന അദ്ദേഹത്തിന്റെ സമ്പത്ത്, സ്വർണ വ്യാപാരത്തിലെ വളർച്ചയോടെ ഇരട്ടിയിലധികമായി ഉയരുകയായിരുന്നു. 1987-ൽ അബുദാബിയിൽ കുടുംബത്തിന്റെ ആദ്യ വിദേശ സ്റ്റോറ് തുറന്നുകൊണ്ടാണ് ജോയി ആലുക്കാസ് സ്വന്തമായി ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കുന്നത്. ആലുക്കാസ് ഗ്രൂപ്പ് മക്കള്‍ക്കിടയില്‍ വീതം വെച്ചപ്പോള്‍ ജോയി ആലുക്കാസ് എന്ന സ്വന്തം ബ്രാന്‍ഡിന്റെ ചുമതല ഏറ്റെടുത്ത ജോയി ഇന്ന് സ്ഥാപനത്തെ വിവിധ രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ജ്വല്ലറി ശൃംഖലയായി മാറ്റിയെടുത്തിരിക്കുകയാണ്.

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 150-ലധികം ഔട്ട്‌ലെറ്റുകൾ ഉള്ള ജോയ് ആലുക്കാസ് കമ്പനി, 2023-ൽ 14,513 കോടി രൂപയുടെ ടേണോവറും 899 കോടി രൂപയുടെ ലാഭവും നേടിയിരുന്നു. 2025-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജുവലറി വ്യവസായിയായി അദ്ദേഹം അറിയപ്പെടുന്നു. ജോയ് അലുക്കാസിന് പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ. യൂസഫലിയാണ്. അദ്ദേഹത്തിന്റെ സമ്പത്ത് 5.4 ബില്യൺ ഡോളറാണ്. ലോക റാങ്കിംഗ് 748. മുന്‍വർഷങ്ങളെ അപേക്ഷിച്ച് ലുലു ചെയർമാന്റെ സമ്പത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്.
1974-ൽ അബുദാബിയിൽ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് ഗൾഫിലും മറ്റു രാജ്യങ്ങളിലുമായി 300 ലധികം സൂപ്പർമാർക്കറ്റുകളും മാളുകളും നടത്തുന്നു. 8.4 ബില്യൺ ഡോളറിന്റെ ടേണോവറുള്ള ഈ ഗ്രൂപ്പ്, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് സജീവം. കേരളത്തിന് അകത്തും പുറത്തുമായി ഇന്ത്യയിലും ലുലു ഗ്രൂപ്പിന്റെ നിരവധി പുതിയ സംരഭങ്ങള്‍ ഉയർന്ന് വരുന്നുണ്ട്.
മലയാളി ബില്യണെയർമാരുടെ പട്ടികയിൽ മൂന്നാമനായി നില്‍ക്കുന്നത് ജെഇഎംഎസ് എജ്യൂക്കേഷന്റെ ചെയർമാൻ സണ്ണി വർക്കിയാണ്. അദ്ദേഹത്തിന്റെ ആസ്തി 4 ബില്യൺ ഡോളറാണ് - റാങ്ക് 1001. ആർപി ഗ്രൂപ്പിന്റെ ചെയർമാൻ ബി. രവി പിള്ളയാണ് പട്ടികയിലെ നാലാമൻ, 3.9 ബില്യൺ ഡോളറോടെ ലോക റാങ്കിങില്‍ 1016-ാം സ്ഥാനം പട്ടികയിൽ അടുത്തത് ടി.എസ്. കല്യാണരാമനും ഇടംപിടിച്ചു. കല്യാണ്‍ ജുവലേഴ്സിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹത്തിന്റെ ആസ്തി 3.6 ബില്യൺ ഡോളറാണ്.
ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ 3.5 ബില്യൺ ഡോളറോടെ 1168-ാം സ്ഥാനത്തും. കെയിൻസ് ടെക്നോളജിയുടെ സ്ഥാപകൻ രമേഷ് കുഞ്ഞിക്കണ്ണൻ 3 ബില്യൺ ഡോളറോടെ 1323-ാം സ്ഥാനത്തും നില്‍ക്കുന്നു. സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്- മുത്തൂറ്റ് ഫിനാൻസ് എന്നിവരില്‍ ഓരോരുത്തർക്കും $2.5 ബില്യൺ വീതമാണ് (1575) ആസ്ഥി. ഈ സമ്പത്തോടെ 1574-ാം റാങ്കിലാണ് മുത്തൂറ്റ് സഹോദരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ബുർജീൽ ഹോൾഡിങ്സിന്റെ ചെയർമാൻ ഷംഷീർ വയലിൽ 1.9 ബില്യൺ ഡോളറോടെ 2001-ാം സ്ഥാനത്തും ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ 1.9 ബില്യൺ ഡോളറോടെ 2038-ാം സ്ഥാനത്തും വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ സ്ഥാപകൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 1.4 ബില്യൺ ഡോളറോടെ 2555-ാം സ്ഥാനത്തും നില്‍ക്കുന്നു.
ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടിക എടുക്കുമ്പോള്‍ മുകേഷ് അംബാനി (റാങ്ക് 18, 92.5 ബില്യൺ ഡോളർ), ഗൗതം അദാനി (റാങ്ക് 28, 56.3 ബില്യൺ ഡോളർ) എന്നിവരാണ് മുന്‍ നിരയിലുള്ളത്. സവിത്രി ജിന്ദാൽ (48), ഷിവ് നാദർ (51), ദിലിപ് ശങ്കർവി (79), സൈറസ് പൂണാവാള (86), കുമാർ ബിർള (97) എന്നിവരാണ് ആദ്യ 100 ലുള്ള മറ്റ് ഇന്ത്യക്കാർ. 2025-ൽ 3,028 ബില്യണേഴ്സുമാരുടെ ആകെ സമ്പത്ത് 16.1 ട്രില്യൺ ഡോളറാണ്, മലയാളികളുടെ സംഭാവന ഇതിനെ കൂടുതൽ പ്രത്യേകമാക്കുന്നു. സ്വർണം, റീട്ടെയിൽ, എജ്യൂക്കേഷൻ, കൺസ്ട്രക്ഷൻ, ഐടി എന്നീ മേഖലകളിലാണ് മലയാളി വ്യവസായികള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications