ലുലു ഗ്രൂപ്പിന് ആകെ എത്ര ഹൈപ്പർമാർക്കുണ്ടെന്ന് അറിയുമോ? നൂറും ഇരുന്നൂറുമല്ല: ഇതാ ആ ഉത്തരം
കോട്ടയം നിവാസികള്‍ക്ക് ക്രിസ്മസ്-ന്യൂയർ സമ്മാനമായി ലുലു മാള്‍ തുറന്നിരിക്കുകയാണ്. രാജ്യാന്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം കോട്ടയത്തും ഉറപ്പ് വരുത്തുകയെന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി വ്യക്തമാക്കുന്നു. 'ക്രിസ്മസ്, പുതുവർഷ സമ്മാനമായാണ് കോട്ടയം ലുലു നാടിന് സമർപ്പിക്കുന്നത്. അക്ഷരങ്ങളുടേയും റബ്ബറിന്റേയും നാടായ കോട്ടയത്തിന് നല്ല സേവനങ്ങള്‍ സ്വീകരിച്ചും ഏറ്റുവാങ്ങിയുമുള്ള അനുഭവ പരിചയമുണ്ട്.' എംഎ യൂസഫലി പറഞ്ഞു.
വിദേശത്തേക്കുപോയി പരിചയമുള്ള നിരവധിയാളുകളുള്ള സ്ഥലമാണ് കോട്ടയം. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങൾ അനുഭവിച്ച അവർക്ക് അതേ നിലവാരമുള്ള ഷോപ്പിങ് അനുഭവം ഇവിടേയും ഉറപ്പ് വരുത്താനാണ് ലുലു ശ്രമിക്കുന്നത്. വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സാധാരണ മാളുകള്‍ പ്രവർത്തിക്കുന്നത്. എന്നാല്‍ ലുലു ചെറുപട്ടണങ്ങളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുന്നു. അത് കോട്ടയത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും യൂസഫലി വ്യക്തമാക്കുന്നു.

കൊച്ചി, തിരുവനന്തപുരം പോലെ ബൃഹത്തായ മാള്‍ അല്ല കോട്ടയം മണിപ്പുഴുയില്‍ എംസി റോഡിന് സമീപം ഉദ്ഘാടനം ചെയ്യപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍ക്കുന്ന മിനി മാളാണ് ഇത്. പാലക്കാട്, കോഴിക്കോട് മാളുകള്‍ മിനി മാളുകള്‍ക്ക് ഉദാഹരണമാണ്. 2.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ രണ്ടുനില കെട്ടിടത്തിൽ താഴത്തെ നില മുഴുവന്‍ ഹൈപ്പർമാർക്കറ്റാണ്. രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് പ്രവർത്തനം സമയം. ഉദ്ഘാടന ദിവസമായ ഇന്ന് വൈകീട്ട് നാല് മുതലും പൊതുജനങ്ങള്‍ക്ക് മാളിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
ലുലു ഫാഷന്‍, ലുലു കണക്ട്, ലുലു ബ്ലഷ് എന്നിവയ്ക്കൊപ്പം 450 പേർക്കോളം ഇരിക്കാവുന്ന ഫൂഡ്കോർട്ടുമാണ് മുകളിലത്തെ ആകർഷണീയത. കുട്ടികള്‍ക്കായുള്ള ഫണ്‍ടൂറയും ഇവിടെ സജ്ജമാണ്. ആയിരത്തോളം വാഹനങ്ങള്‍ക്ക് ഒരേ സമയം പാർക്ക് ചെയ്യാവുന്ന മൾട്ടിലവൽ പാർക്കിങ് സൗകര്യമുണ്ട്. ഇതിന് പുറമെ പാർക്കിങ് ഗ്രൗണ്ടും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ പാർക്കിങ് സൗജന്യമാണ്.
കേരളത്തില്‍ ലുലുവിന്റെ അഞ്ചാമത്തെ മാളാണ് കോട്ടയത്ത് തുടങ്ങിയത്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ലുലുവിന് സംസ്ഥാനത്ത് നേരത്തെ മാളുകളുണ്ടായിരുന്നത്. കേരളത്തിന് പുറത്ത് ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവിടങ്ങളിലും ലുലു മാളുകള്‍ പ്രവർത്തിക്കുന്നു.
ഇന്ത്യയ്ക്കു പുറത്ത് വിവിധ രാജ്യങ്ങളിലായി 276 സൂപ്പർ/ഹൈപ്പർ മാർക്കറ്റുകളാണ് ലുലുവിന് സ്വന്തമായിട്ടുള്ളത്. ഇന്ത്യയിൽ ആകെ 12 സൂപ്പർ/ഹൈപ്പർ മാർക്കറ്റുകളുണ്ട്. കോട്ടയത്തേത് കേരളത്തിലെ ആറാമത്തെ ഹൈപ്പർ മാർക്കറ്റാണ്. ലുലുവിന്റെ സ്വന്തം മാളുകളിലേതിന് പുറമെ കുണ്ടന്നൂരിലെ ഫോറം മാളിലും ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു. യൂസഫലിയുടെ ജന്മനാടായ തൃശൂർ തൃപ്രയാറിൽ വൈമാളും പ്രവർത്തിക്കുന്നുണ്ട്.
ലുലു ഡെയ്‌ലി എന്ന പേരില്‍ ചെറിയ ഫ്രഷ് മാർക്കറ്റും ലുലുവിന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്നുണ്ട്. കൊല്ലത്തെ കൊട്ടിയം, തൃശൂർ എന്നിവിടങ്ങളിലും കർണാടകത്തില്‍ മംഗളൂരുവിലിലും ലുലു ഡെയ്‌ലി ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. പെരിന്തല്‍മണ്ണ, തിരൂർ എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളുടെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടും അടുത്ത വർഷം പ്രവർത്തനമാരംഭിക്കും.












Click it and Unblock the Notifications