തമിഴ്‌നാട്ടില്‍ എതിരില്ലാതെ സ്റ്റാലിന്‍, പ്രതിപക്ഷ ഐക്യത്തിലേക്ക്, വിജയമായി വെസ്റ്റേണ്‍ ബെല്‍റ്റ്
ചെന്നൈ: തമിഴ്‌നാട്ടില്‍ ആകെ ഡിഎംകെയുടെ വിജയം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. നഗര തദ്ദേശ തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാത്ത നേതാവായി മുഖ്യമന്ത്രി സ്റ്റാലിന്‍ മാറിയിരിക്കുകയാണ്. അണ്ണാഡിഎംകെയുടെ കോട്ടകളിലെല്ലാം സ്റ്റാലിന്‍ കരുത്തില്‍ ഡിഎംകെയുടെ മുന്നേറ്റമാണ് കണ്ടത്. സ്റ്റാലിന്റെ ജനകീയ സര്‍ക്കാരെന്ന പേര് ഗ്രാമീണ മേഖലയിലേക്ക് പടര്‍ന്നിറങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിഎംകെ 67 ശതമാനം സീറ്റുകളില്‍ നിന്ന് സംസ്ഥാനത്തിന്റെ 80 ശതമാനം വാര്‍ഡുകളിലേക്കും വളര്‍ന്നു. അതായത് ഡിഎംകെ ആറ് സീറ്റ് വിജയിക്കുകയാണെങ്കില്‍ അണ്ണാഡിഎംകെയ്ക്ക് വിജയിക്കാനാവുന്നത് ഒരു സീറ്റില്‍ മാത്രമാണ്. ജയലളിതയുടെ കാലത്ത് പടുത്തുയര്‍ത്തിയ കോട്ടകളെല്ലാം സ്റ്റാലിന്റെ മായിക പ്രതിച്ഛായയില്‍ വീണുടഞ്ഞിരിക്കുകയാണ്.

അണ്ണാഡിഎംകെയുടെ എക്കാലത്തെയും വലിയ ഉരുക്ക് കോട്ടയായ സേലം, ഈറോഡ്, തിരുപ്പൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍, മേഖലകളിലെല്ലാം പാര്‍ട്ടിയെ പരമ്പരാഗത വോട്ടര്‍മാര്‍ കൈവിട്ടു. ഗൗണ്ടര്‍ വിഭാഗത്തിന് സ്വാധീനമുള്ള കൊങ്കുനാട് എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ മേഖല പിടിക്കാന്‍ ഇവരുടെ ഇടയില്‍ നിന്നുള്ള അണ്ണാഡിഎംകെയുടെ മുന്‍ മന്ത്രിയായ സെന്തില്‍ ബാലാജിയെയാണ് സ്റ്റാലിന്‍ നിയോഗിച്ചത്. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയാണ് ബാലാജി. മാസങ്ങള്‍ക്ക് മുമ്പേ ഈ മേഖലയിലുണ്ടായിരുന്നു ബാലാജി. ഓപ്പറേഷന്‍ വെസ്റ്റേണ്‍ ബെല്‍റ്റിന്റെ നീക്കം തുടങ്ങിയത് ഇങ്ങനെയാണ്. എക്കാലവും കൂടെ നില്‍ക്കുമെന്ന് അണ്ണാഡിഎംകെ വിശ്വസിച്ച എല്ലാ കോട്ടകളും സ്റ്റാലിന്‍ കൂടെ കൊണ്ടുപോയി.
നാണക്കേട് വേറെയും അണ്ണാഡിഎംകെയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗൗണ്ടര്‍, തേവര്‍ ജാതി സമവാക്യങ്ങളൊക്കെ ഡിഎംകെയ്ക്ക് മുന്നില്‍ പൊളിഞ്ഞു. അത് മാത്രമല്ല പളനിസ്വാമിയുടെയും പനീര്‍ സെല്‍വത്തിന്റെയും വാര്‍ഡുകളില്‍ വരെ തോറ്റു. 50 ശതമാനമുണ്ടായിരുന്ന അണ്ണാഡിഎംകെ വോട്ട് ശതമാനം 18 ശതമാനമായി കുറഞ്ഞിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്. തദ്ദേശത്തില്‍ ഇത് 15 ശതമാനമായി. ശശികലയുടെ തിരിച്ചുവരവിനും ഇത് വഴിയൊരുക്കേയക്കാം. നേതൃമാറ്റ ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്നിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ അവര്‍ക്ക് തന്നെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. ഡിഎംകെയ്‌ക്കൊപ്പം സഖ്യകക്ഷികളും ഇത്തവണ നേട്ടമുണ്ടാക്കി. ചെന്നൈ കോര്‍പ്പറേഷനില്‍ മത്സരിച്ച പതിനാറില്‍ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.
എല്ലാ കോര്‍പ്പറേഷനുകളിലുമായി 73 സീറ്റുകളും നഗരസഭകളില്‍ 151 സീറ്റുകളും നഗരപഞ്ചായത്തുകളില്‍ 368 സീറ്റുകളും കോണ്‍ഗ്രസിന് ലഭിച്ചു. മൊത്തം 592 സീറ്റ് കോണ്‍ഗ്രസിനുണ്ട്. സംസ്ഥാനത്തെ മൂന്നാമത്തെ കക്ഷിയാണ് കോണ്‍ഗ്രസ്. സിപിഎം 166 സീറ്റിലും സിപിഐ 58 സീറ്റുകളിലും വിജയിച്ചു. മുസ്ലീം ലീഗ് 57 സീറ്റുകള്‍ സംസ്ഥാനത്താകെ നേടി. ബിജെപി മൂന്നാം സ്ഥാനത്തേക്ക് വളര്‍ന്നുവെന്നത് തെറ്റാണ്. ശക്തികേന്ദ്രമായ കന്യാകുമാരിയില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ആകെ ജയിച്ച 308 സീറ്റില്‍ 200 സീറ്റുകളും കന്യാകുമാരിയില്‍ നിന്നാണ്. ചെന്നൈ കോര്‍പ്പറേഷനിലെ 5 വാര്‍ഡില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. സാമുദായിക ധ്രുവീകരണം എല്ലായിടത്തും ബിജെപിക്ക് തിരിച്ചടിയായി. ശക്തികേന്ദ്രമായ കോയമ്പത്തൂര്‍ കോര്‍പ്പറേഷനും ബിജെപിയെ തുണച്ചില്ല.
ബിജെപിയും അണ്ണാഡിഎംകെയും അകലുന്നുവെന്നും ഈ തിരഞ്ഞെടുപ്പില്‍ വ്യക്തമാണ്. അണ്ണാഡിഎംകെ പലയിടത്തും ജയിച്ചത് ബിജെപിയുള്ളത് കൊണ്ടാണെന്ന് അവരുടെ നേതാക്കള്‍ പറഞ്ഞിരുന്നു. വൈകാതെ തന്നെ ഈ സഖ്യം വേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് നേതാക്കള്‍. അതേസമയം ജയത്തോടെ സൂപ്പര്‍ ഹീറോ ഇമേജ് സ്റ്റാലിന് ലഭിച്ചിരിക്കുകയാണ്. ഇനി പ്രതിപക്ഷത്തെ നയിക്കാനുള്ള നീക്കങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ വേഗം വര്‍ധിക്കും. രാഹുല്‍ ഗാന്ധി അടുത്തിടെ തമിഴ്‌നാട്ടിലെത്തിയതും പ്രവര്‍ത്തകരെ പ്രചോദിപ്പിച്ചതുമെല്ലാം ഇതിന്റെ തുടക്കമാണ്. സ്റ്റാലിന്‍ മുന്നില്‍ നില്‍ക്കുന്നത് ഒരര്‍ത്ഥത്തില്‍ രാഹുലിനും കോണ്‍ഗ്രസിനും ഗുണം ചെയ്യും.












Click it and Unblock the Notifications