ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആശങ്ക വേണ്ടെന്ന് ടീം
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നെ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് രജനീകാന്ത് ഉളളത്. അദ്ദേഹത്തെ വിദഗ്ധ പരിശോധനകള്‍ക്ക് വിധേയമാക്കി. എന്നാല്‍ പതിവ് പരിശോധനകള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും രജനീകാന്തിന്റെ ടീം അറിയിക്കുന്നു.
കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധന നടത്താറുണ്ടെന്നും അത്തരം പരിശോധനകള്‍ക്ക് വേണ്ടിയാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹത്തിന്റെ ഭാര്യ ലത രജനീകാന്ത് മാധ്യമങ്ങളെ അറിയിച്ചു. രജനീകാന്ത് ആശുപത്രിയിലാണ് എന്ന വാര്‍ത്ത വന്നതിന് പിന്നാലെ തന്നെ ട്വിറ്ററില്‍ അടക്കം വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു രജനീകാന്തിന്റെ ആരോഗ്യനില ഗുരുതരമാണ് എന്ന തരത്തിലുളള പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ പതിവ് ചെക്കപ്പ് മാത്രമാണ് നടക്കുന്നത് എന്ന് രജനികാന്തിന്റെ പബ്ലിസിസ്റ്റ് ആയ റിയാസ് കെ ഹമീദും വ്യക്തമാക്കി.
എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

വ്യാഴാഴ്ച വൈകിട്ട് നാലരയ്ക്കാണ് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും സഹോദരീ ഭർത്താവ് രവിചന്ദ്രനും ഒപ്പമുണ്ട്. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌ക്കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. ദില്ലിയില്‍ വെച്ച് അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുരസ്‌ക്കാരം സ്വീകരിക്കാന്‍ ദില്ലിയില്‍ പോയ അദ്ദേഹം മടങ്ങി എത്തിയതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
2020 ഡിസംബറില്‍ രജനീകാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തസമ്മര്‍ദ്ദം കാരണമായിരുന്നു അന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഏതാനും ദിവസങ്ങള്‍ക്കകം അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു. പിന്നാലെ താന്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തില്‍ നിന്നും പിന്മാറുന്നതായി രജനീകാന്ത് പ്രഖ്യാപിച്ചു. ആരോഗ്യസ്ഥിതി മോശമായത് ദൈവത്തിന്റെ മുന്നറിയിപ്പായാണ് കാണുന്നത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. നവംബർ നാലിന് രജനീകാന്തിന്റെ പുതിയ ചിത്രമായ അണ്ണാത്തെ തിയറ്ററുകളിൽ എത്താനിരിക്കുകയാണ്. പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. നയൻതാരയാണ് ചിത്രത്തിലെ നായിക. സിരുതൈ സിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.












Click it and Unblock the Notifications