വിജയ്‌യുടെ ജാതിയും മതവും തമിഴനാണ്; സ്കൂളില്‍ ചേര്‍ത്ത സംഭവം വെളിപ്പെടുത്തി പിതാവ്
ചെന്നൈ: തന്‍റെ ചിത്രങ്ങളിലൂടെ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശനങ്ങള്‍ നടത്തിയതോടെ തമിഴ് സൂപ്പര്‍ താരം വിജയിക്കെതിരെ വലിയ പ്രചരണമായിരുന്നു ബിജെപിയും സംഘപരിവാര്‍ സംഘടനകളും നടത്തിയത്. താരത്തിന്റെ മതം സൂചിപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രചരണം.
മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളളവ വിമര്‍ശന വിധേയമായതോടെയാണ് വിജയിയുടെ മതം ചര്‍ച്ചയാക്കപ്പെടാന്‍ തുടങ്ങിയത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായത് കൊണ്ടാണ് എന്നാണ് ബിജെപി നേതാവ് എച്ച് രാജ അന്ന് പ്രതികരിച്ചത്.

താരത്തിന്റെ യഥാര്‍ത്ഥ പേരി ജോസഫ് വിജയ് ആണെന്ന പ്രചരണവും ശക്തമായി അഴിച്ചുവിട്ടു. അതുവരെ വിജയ് എന്ന പേരല്ലാതെ മറ്റൊരു പേര് താരത്തിനുണ്ടെന്ന് ആരാധകര്‍ പോലും അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിത വിജയ്ക്ക് ഒരു മതവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വരികയാണ് അദ്ദേഹത്തിന്റെ പിതാവ് ചന്ദ്രശേഖര്‍. മകന്റെ മതവും ജാതിയും തമിഴനാണെന്നും അദ്ദേഹം പറയുന്നു.
എന്താ ചെയ്യ മഴ കണ്ടാല്‍ നനയണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

'സായം' എന്ന സിനിമയുടെ സംഗീത പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ. ഒരു വിദ്യാർത്ഥിയുടെ ജാതി അവന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ച് പറയുന്ന ചിത്രം കൂടിയാണ് സായം. വിജയുടെ അച്ഛനും പ്രമുഖ സംവിധായകനുമായ എസ് എ ചന്ദ്രശേഖർ ചടങ്ങിൽ വിശിഷ്ടാതിഥിയായിട്ടായിരുന്നു പങ്കെടുത്തത്.

എല്ലാവരും ജാതിയെകുറിച്ച് പറയും. എന്നാല്‍ ജാതിയെ ഉന്മൂലനം ചെയ്യാൻ നമ്മൾ ജീവിതത്തിൽ എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 40 വർഷം മുമ്പാണ് എന്റെ മകനെ കോടമ്പാക്കത്തെ ഒരു സ്കൂളിൽ ചേർക്കാൻ ഞാൻ പോവുന്നത്. അവർ എനിക്ക് ഒരു അപേക്ഷ നൽകി, അതിൽ ഞാൻ ജന്മസ്ഥലം ഇന്ത്യക്കാരനെന്ന് രേഖപ്പെടുത്തി. കാരണം അവൻ ഇന്ത്യയിലാണ് ജനിച്ചത്.

മതത്തിന്റെ സ്ഥാനത്ത് തമിഴ് എന്നായിരുന്നു ഞാന്‍ രേഖപ്പെടുത്തിയത്. ജാതിയുടെ കോളത്തിലും അങ്ങനെ തന്നെ രേഖപ്പെടുത്തി. ആദ്യം അപേക്ഷാ ഫോം സ്വീകരിക്കാൻ അവർ വിസമ്മതിച്ചു. എന്നാല്‍ സ്കൂൾ അടച്ചുപൂട്ടാൻ ഇടയാക്കുന്ന ഒരു പ്രതിഷേധം നടത്തുമെന്ന തരത്തില്‍ ഞാൻ അവരെ ഭീഷണിപ്പെടുത്തി. അതിനുശേഷം മാത്രമാണ് അവർ വഴങ്ങുകയും അപേക്ഷ അംഗീകരിക്കാനും തയ്യാറായത്.

അന്ന് മുതലുള്ള വിജയിയുടെ എല്ലാ സര്‍ട്ടിഫിക്കറ്റിലും അങ്ങനെ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നമ്മള്‍ തന്നെയാണ് ജാതിക്ക് പ്രാധാന്യം നൽകുന്നത്. ഞാൻ ചെയ്തതുപോലെ, നമ്മള്‍ എല്ലാവരും മനസു വെച്ചാൽ, നമ്മുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുമ്പോൾ നമുക്കെല്ലാവർക്കും ജാതി പരാമർശിക്കുന്നതില്‍ നിന്നും ഒഴിവാക്കാം. ഇതുവഴി അടുത്ത 20 വർഷത്തിനുള്ളിൽ നമുക്ക് ഈ സമൂഹത്തില്‍ നിന്ന് തന്നെ ജാതി ഇല്ലാതാക്കാം.

"എന്റെ സിനിമയിൽ അഭിനയിച്ച അബി ശരവണൻ ഇപ്പോൾ തന്റെ പേര് വിജയ് വിശ്വ എന്നാക്കി മാറ്റി. നിങ്ങൾ വിജയ് എന്ന വാക്ക് ഉച്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വൈബ്രേഷൻ ഉണ്ട്. ബോളിവുഡ് തിരക്കഥാകൃത്തുക്കളായ സലിം-ജാവേദ് അവരുടെ നായകന്മാർക്ക് വിജയ് എന്ന് പേരിട്ടു, പ്രത്യേകിച്ച് അമിതാഭ് ബച്ചൻ അഭിനയിച്ച സിനിമകളിൽ. അതുപോലെ, ഞാനും എന്റെ സിനിമകളിൽ വിജയ് എന്ന കഥാപാത്രത്തെ നായകനായി ഉപയോഗിച്ചു. അതുകൊണ്ടാണ് ഞാൻ എന്റെ മകന് വിജയ് എന്ന് പേരിട്ടത്. വിജയ് എന്നാൽ വിജയം''-ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി സാമി സംവിധാനം ചെയ്ത നടൻ വിജയ് വിശ്വ (മുമ്പ് അബി ശരവണൻ എന്നറിയപ്പെട്ടിരുന്ന) നായകനാവുന്ന ചിത്രമാണ് സായം. പൊൻവണ്ണൻ, ബോസ് വെങ്കട്ട്, സീത, പ്രിൻസ്, തെന്നവൻ, സെന്തി, എലിസബത്ത്, ബെഞ്ചമിൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. യുഗഭാരതി, വിവേക, ആന്റണി ദാസൻ, പൊൻ സീമാൻ എന്നിവരാണ് ചിത്രത്തിനായി ഗാനങ്ങൾ എഴുതുന്നത്.












Click it and Unblock the Notifications