ബ്രഹ്മപുരം; തീ അണക്കല്‍ രാത്രിയിലും തുടരും,75 ശതമാനം സ്ഥലത്തെ പുകയും ശമിപ്പിച്ചെന്ന് മേയർ
മാലിന്യ നീക്കം തടസപ്പെട്ട സ്ഥിതി ഉണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയക്കാനുള്ള ശ്രമം നടക്കുമെന്നും മേയർ പ്രതികരിച്ചു

കൊച്ചി: ബ്രഹ്‌മപുരത്തെ തീ അണക്കുന്നതിനായി പകല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതേ തീവ്രതയില്‍ രാത്രിയിലും നടപ്പിലാക്കുമെന്ന് മേയര്‍ അനില്‍ കുമാര്‍. 75 ശതമാനം പുക ശമിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഏകോപന പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കളക്ടര്‍ ഇടപെട്ട് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാലിന്യ നീക്കം തടസപ്പെട്ട സ്ഥിതി ഉണ്ട്. പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയക്കാനുള്ള ശ്രമം നടക്കുമെന്നും മേയർ പ്രതികരിച്ചു. അതേസമയം തീ പൂർണമായും അണയ്ക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തീയണയ്ക്കാൻ വിശ്രമമില്ലാതെ അഗ്നിരക്ഷാസേന
അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയാണ് ഇവർ പ്രവർത്തിക്കുന്നത്.
110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.
പുകയണയ്ക്കാൻ പ്ലാസ്റ്റിക് കുമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽ നിന്ന് വെള്ളം അടിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യത്തിൽ എസ്കവേറ്റർ ഉപയോഗിച്ച് നാല് അടി താഴ്ച്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണ്ണമായും അണയ്ക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളും ഉണ്ട്. ഒരു ഫയർ ടെൻഡറിൽ അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എസ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.
ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസമാകുന്നുണ്ട്. വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജിയണൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണയ്ക്കാനുള്ളതെന്ന് ജില്ലാ ഭരണകുടം അറിയിച്ചു.












Click it and Unblock the Notifications