എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്ജമാക്കും: തീരുമാനം ഉന്നതതല യോഗത്തിൽ
തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ ആഴ്ച തന്നെ ഡൊമിസിയിലിയറി കെയര്‍ സെന്ററുകളും (ഡിസിസി) സിഎഫ്എല്‍ടിസികളും സജ്ജമാക്കാന്‍ യോഗത്തിൽ നിര്‍ദേശം നല്‍കി.
ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവരുടേയും നിരീക്ഷണം കര്‍ശനമാക്കാന്‍ വാര്‍ഡുതല ആര്‍ആര്‍ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) ശക്തിപ്പെടുത്താന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കാന്‍ മാസ്‌ക്, കൈ കഴുകല്‍, സാമൂഹിക അകലം എന്നിവ അടിസ്ഥാനമാക്കി ബോധവത്ക്കരണം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
മലപ്പുറത്ത് സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചു; ഇന്ന് 1661 പേര്‍ക്ക് കൊറോണ
പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കമ്മൂണിറ്റി കിച്ചണ്‍, കോവിഡ് ടെസ്റ്റ്, വാക്‌സിനേഷന്‍ തുടങ്ങിയവ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതാണെന്ന് മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശം നല്‍കി. കൊച്ചി കോര്‍പ്പറേഷന്‍ 8 സിഎഫ്എല്‍ടിസികള്‍ ആരംഭിക്കുമെന്ന് മേയര്‍ അഡ്വ. അനില്‍കുമാര്‍ അറിയിച്ചു.
തദ്ദേശ സ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡിഎംഒ ഡോ. കുട്ടപ്പന്‍, ഡിപിഎം ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.