ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിയിലെ സൗകര്യങ്ങൾ മെച്ചപ്പടുത്താൻ നടപടിയുണ്ടാകും: ഉറപ്പുനൽകി ജില്ലാ കളക്ടർ
കൊച്ചി: കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിയിലെ സൗകര്യങ്ങൾ മെച്ചപ്പടുത്താൻ നടപടിയുണ്ടാകുമെന്ന് ജില്ലാ കളക്ടർ. കോളനി സന്ദർശിച്ചതിന് പിന്നാലെയാണ് കളക്ടറുടെ പ്രഖ്യാപനം. കുട്ടമ്പുഴ ജനമൈത്രി പൊലീസ് സ്‌റ്റേഷനിലെ സേവനം പട്ടികവര്‍ഗ്ഗ കോളനിയില്‍ ലഭ്യമാണ്, എങ്കിലും അനധികൃത മദ്യവില്‍പ്പന ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പ്രദേശത്ത് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത് പരിഗണിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കോളനി നിവാസികള്‍ക്കായുളള റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും. മാസത്തില്‍ രണ്ട് തവണ ട്രൈബല്‍ കമ്യൂണിറ്റി ഹാളില്‍ റേഷന്‍ വിതരണത്തിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കളക്ടർ ഉറപ്പുനൽകിയിട്ടുണ്ട്. ഏകാദ്ധ്യാപക വിദ്യാലയത്തെ എല്‍പി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 10 പേര്‍ക്കുള്ള കിടത്തി ചികിത്സ സൗകര്യം ഒരുക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയിലാണുള്ളത്.

187 കുടുംബങ്ങളാണ് ഇളംബ്ലാശ്ശേരി പട്ടികവര്‍ഗക്കോളനിയിലുള്ളത്. നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാരനുവദിച്ച അളവില്‍ മണ്ണെണ്ണ ലഭിക്കുന്നുണ്ട്. കോളനിയിലെ ആറുപേര്‍ക്കൊഴികെ എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡും ലഭിച്ചിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് ആധാര്‍ കാര്‍ഡ് എല്ലാവര്‍ക്കും ലഭ്യമാക്കിയതെന്നും കളക്ടർ കൂട്ടിച്ചേർത്തു. കോളനിയില്‍ നിലവില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന്റെ സേവനവും ലഭ്യമാണ്. അതേ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications