500 കോടിയുടെ കൊള്ളപ്പലിശ ഇടപാട് :സംഘത്തലവനെ തേടിയുള്ള പൊലീസ് നീക്കം ശക്തം, തമിഴ്നാട് പോലീസ് അറിയാതെ!
കൊച്ചി: കേരളത്തിൽ 500 കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാടു നടത്തിയ സംഘത്തലവനെ പിടികൂടാൻ കൊച്ചി സിറ്റി പൊലീസ് വീണ്ടും നീക്കം തുടങ്ങി. തമിഴ്നാട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്കു കൊണ്ടുവരുന്നതിനിടെ കോയമ്പത്തൂരിന് സമീപം 30 അംഗ സംഘം പൊലീസിനെ തടഞ്ഞു നിർത്തി ഇയാളെ മോചിപ്പിച്ചിരുന്നു.
കൊച്ചി കേന്ദ്രീകരിച്ചു കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൊള്ളപ്പലിശ ഇടപാടു നടത്തിയ കേസിലെ പ്രതി മഹാരാജിന് വേണ്ടിയാണു സൈബർ സെല്ലിന്‍റെ സഹായത്തോടെ തിരച്ചിൽ. ഗൂണ്ടകളുടെ സഹായത്തോടെ രക്ഷപ്പെട്ട ഇയാളുടെ മൊബൈൽ ഫോണുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണെന്നു പൊലീസ് അറിയിച്ചു. കോയമ്പത്തൂരിലെ കരുമത്താംപെട്ടി പൊലീസും മഹാരാജിനു വേണ്ടി തെരച്ചിൽ തുടരുകയാണ്. ഇയാൾ ചെന്നൈ, തൂത്തുക്കുടി ഭാഗങ്ങളിലുള്ള ഒളിത്താവളത്തിലുണ്ടെന്നു സംശയിക്കുന്നു. മഹാരാജിന്‍റെ അടുത്ത ബന്ധുക്കളുടെയും അനുയായികളുടെയും ഫോൺ വിളികൾ കൊച്ചി സൈബർസെല്ലിന്‍റെ നിരീക്ഷണത്തിലാണ്.
ഫോർട്ട് കൊച്ചി എസ്ഐയുടെ നേതൃത്വത്തിൽ ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നു കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ ആണു വാഹനങ്ങളിൽ എത്തിയ മുപ്പതംഗ സംഘം മാരകായുധങ്ങൾ കാട്ടി മഹാരാജിനെ ഇറക്കി കൊണ്ടു പോയത്. ഈ കേസിൽ തൂത്തുക്കുടി സ്വദേശികളായ മൂന്നു പേരെ മാത്രമാണു കരുമത്താംപെട്ടി പൊലീസിന് ഇതുവരെ പിടികൂടാനായത്. മറ്റു പ്രതികൾ ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം. കേരള പൊലീസിന്‍റെ നീക്കങ്ങൾക്കെതിരെ മഹാരാജും സംഘവും ശക്തമായ പ്രതിരോധമാണു തുടക്കം മുതൽ തീർക്കുന്നത്.
കഴിഞ്ഞ മാർച്ച് 10നു പള്ളുരുത്തി എംഎൽഎ റോഡിന് സമീപത്തെ റിസോർട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത മഹാരാജിന്‍റെ മൂന്ന് അനുയായികൾക്ക് അടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ തന്നെ ജാമ്യം കിട്ടി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള പൊലീസിന്‍റെ അപേക്ഷ തള്ളി കൊണ്ടായിരുന്നു നടപടി. ഒളിവിലായിരുന്ന മഹാരാജ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ തള്ളിയ കോടതി ഇയാളോട് അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മഹാരാജ് തയാറായില്ല. ഇതേത്തുടർന്നാണ് ഇയാളെ ചെന്നൈയിലെത്തി കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട് പൊലീസിനെ അറിയിക്കാതെയാണ് കൊച്ചി പൊലീസിന്‍റെ നീക്കങ്ങൾ. തമിഴ്നാട് പൊലീസിലും രാഷ്ട്രീയത്തിലും ഇയാൾക്ക് സ്വാധീനമുണ്ട്. കേസ് ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൊള്ളപ്പലിശയുമായി ബന്ധപ്പെട്ടു രണ്ടു പുതിയ കേസുകൾ കൂടി മഹാരാജിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.