ജീമോളുടെ മരണം; ഓട്ടോകൂലി കൊടുക്കാനില്ലാത്തതിനാൽ ഡ്രൈവർക്ക് നൽകിയത് മൊബൈൽ നമ്പർ, പണയാഭരണങ്ങൾ യുവതി തിരിച്ചെടുത്തതെങ്ങനെ? മരണത്തിലെ ദുരൂഹത തുടരുന്നു!
കൊച്ചി: മുളവുകാട് രാമൻതുരുത്ത് ബോട്ട് ജെട്ടിക്ക് സമീപം മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തിരുവാണിയൂർ സ്വദേശി ജീമോളുടെ (26) തിരോധാനവും മരണവും സംബന്ധിച്ചു ദുരൂഹത തുടരുന്നു. പുത്തൻകുരിശ് പൊലീസും മുളവുകാട് പൊലീസും സംയുക്തമായി തുടരുന്ന അന്വേഷണത്തിൽ കാര്യമായ തുമ്പു ലഭിച്ചില്ല. മൊബൈൽ ഫോൺ കോളുകളും യുവതി ജോലി ചെയ്തിരുന്ന ബ്യൂട്ടി പാർലറും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നു പൊലീസ്.
മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കണെമന്ന് ബോംബെ ഹൈക്കോടതി.. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ജീമോളെ കാണായതിന് ശേഷം കഴിഞ്ഞ 30ന് മുളന്തുരുത്തിയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണയാഭരണങ്ങൾ യുവതി തിരിച്ചെടുത്തായി വിവരം. ബാങ്കിൽ നിന്നും ഇതുസംബന്ധിച്ച രേഖകൾ ബന്ധുക്കൾക്ക് ലഭിച്ചു. സ്വർണമാലയും മോതിരവും ഇവിടെയാണു ജീമോൾ പണയപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചെടുക്കാനുള്ള പണം എവിടെ നിന്നാണു കിട്ടിയതെന്നോ, ഈ ആഭരണങ്ങൾ ആർക്കാണ് കൈമാറിയതെന്നോ തിരിച്ചറിഞ്ഞിട്ടില്ല. വല്ലാർപാടം പള്ളിയിൽ നിന്നു ജീമോളെ സൗത്ത് സ്റ്റേഷനിൽ എത്തിച്ച ഓട്ടൊ ഡ്രൈവറെ പൊലീസ് തിരിച്ചറിഞ്ഞു. ഓട്ടൊ കൂലി കൊടുക്കാൻ ഇല്ലാത്തതിനാൽ ഡ്രൈവർക്ക് തന്‍റെ മൊബൈൽ ഫോൺ നമ്പരാണ് ജീ മോൾ നൽകിയത്. ഈ നമ്പറിൽ ഓട്ടൊഡ്രൈവർ തിരിച്ചു വിളിച്ചപ്പോൾ യുവതി ഫോൺ എടുത്തില്ല.

എറണാകുളം ജനറൽ ആശുപത്രിയിൽ കണയന്നൂർ തഹസിൽദാരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്നലെ വൈകിട്ട് ഇടപ്പള്ളിച്ചിറ സെന്‍റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ സംസ്കരിച്ചു. മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. മൃതദേഹത്തിൽ സംശയകരമായ പരുക്കുകളില്ല. കഴിഞ്ഞ നാലിനു പകലാണു ബോട്ട് ജെട്ടിയിൽ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതിനു 36 മണിക്കൂർ മുമ്പാണ് മരണം സംഭവിച്ചതെന്നു പൊലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചു.
കഴിഞ്ഞ 24നാണു തിരുവാണിയൂരിൽ നിന്നും യുവതിയെ കാണാതായത്. പിറവത്തേക്കുള്ള സ്വകാര്യബസിൽ ജീമോൾ കയറുന്നതു കണ്ടവരുണ്ട്. എന്നാൽ പിറവത്തെ ഭർതൃഗൃഹത്തിൽ അന്ന് തിരിച്ചെത്തിയില്ല. തുടർന്ന് പുത്തൻകുരിശ് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പത്തു ദിവസത്തിനു ശേഷം മരിച്ച നിലയിൽ കണ്ടത്.
തിരുവാണിയൂരിലെ ബ്യൂട്ടിപാർലറിൽ ജോലിക്ക് പോകുന്നുവെന്നാണ് യുവതി വീട്ടുകാരെ ധരിപ്പിച്ചത്. എന്നാൽ, ആറുമാസമായി ഇവിടെ ജോലി ചെയ്യുന്നില്ലെന്നു സ്ഥാപനയുടമ പൊലീസിനെ അറിയിച്ചു. ഇതിനിടെയും ഭർത്താവിന് ശമ്പളയിനത്തിൽ ജീമോൾ പണം നൽകിയിരുന്നു. സ്വർണാഭരണങ്ങൽ വിറ്റാണു പണം നൽകിയതെന്നു കരുതുന്നു. മാലയും മോതിരവും കാണാതായതിനെ കുറിച്ച് യുവതിയോട് ഭർത്താവ് തിരക്കിയിരുന്നു.
കഴിഞ്ഞ 10 ദിവസം ജീമോൾ എവിടെയായിരുന്നുവെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓഫാക്കിയിരുന്നു. എറണാകുളം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ലൊക്കേഷൻ കിട്ടിയിരുന്നു. ഇടുക്കി, കൊല്ലം, കോട്ടയം ജില്ലകളിലും ഫോണിന്‍റെ ലൊക്കേഷൻ സൈബർസെല്ലിന് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതൽ സ്വിച്ച്ഓഫായിരുന്നു. ഈ ഫോണും കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വീട്ടുകാരുടെ വിശദ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് പൊലീസ് സംഘം.












Click it and Unblock the Notifications