കാലടി സർവ്വകലാശാലയിൽ നിയമനവിവാദം: പാർട്ടി സഹയാത്രിയെ പരിഗണിക്കണം, ശുപാർശ കത്ത് പുറത്ത്
കൊച്ചി: സംസ്ഥാനത്ത് നിയമന വിവാദങ്ങൾക്കിടെ പുതിയ വിവാദങ്ങൾ ഉയരുന്നു. പാർട്ടി സഹയാത്രികയ്ക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പറവൂർ ഏരിയാ സെക്രട്ടറി ജില്ലാ കമ്മറ്റിയ്ക്ക് നൽകിയിട്ടുള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കത്തിൽ പരാമർശിക്കുന്ന ഡോ. സംഗീതയെ പിന്നീട് കാലടി സർവ്വകലാശാലയിൽ നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കാലടി സർവ്വകലാശാലയിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഇന്റർവ്യൂവിന് വേണ്ടി ക്ഷണിച്ചിട്ടുണ്ടെന്നും പാർട്ടി സഹയാത്രികയായ ഇവർക്ക് കഴിയാവുന്ന തരത്തിൽ സഹായം ചെയ്തുനൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഈ കത്തിൽ പരാമർശിക്കുന്ന ഉദ്യോഗാർത്ഥിയ്ക്ക് കാലടി സർവ്വകലാശാലയിൽ ജോലി ലഭിച്ചതാണ് പാർട്ടി ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണമുയരാനുള്ള കാരണം.

പാർട്ടി അനുഭാവികൾക്ക് പുറമേ നേതാക്കളുടെ ബന്ധുക്കൾക്കും അനധികൃത നിയമനം നൽകുന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഈ സാഹചര്യത്തിലാണ് ഇത് സാധൂകരിക്കുന്ന വിധത്തിൽ പറവൂർ ഏരിയാ സെക്രട്ടറി ജില്ലാ കമ്മറ്റിയ്ക്ക് നൽകിയിട്ടുള്ള കത്ത് പുറത്തുവന്നിട്ടുള്ളത്. കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗത്തിൽ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം സംവരണം, ക്രിസ്ത്യൻ നാടാർ വിഭാഗം, ധീവര വിഭാഗം എന്നിങ്ങനെയുള്ള മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്.
അതേസമയം തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലും അനധികൃത നിയമനങ്ങൾ നടന്നതായി ആരോപണമുയർന്നിട്ടുണ്ട്. കൊവിഡിന്റെ മറവിൽ 200 ഓളം പേരെ മെഡിക്കൽ കോളേജിൽ നിയമിച്ചിട്ടുണ്ടെന്നാണ് ആരോപണമുയർന്നിട്ടുള്ളത്. ഇതോടെ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യമാണ് സിപിഐ ഉന്നയിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ തീരുമാനങ്ങൾ മറികടന്നുകൊണ്ടാണ് നിയമനം നടത്തിയിട്ടുള്ളതെന്നും ആരോപണത്തിൽ പറയുന്നു. ഒഴിവുള്ള തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താമെന്ന് യോഗത്തിൽ ധാരണയായിരുന്നുവെങ്കിലും പിന്നീട് ഇത് മറികടന്ന് നിയമനം നടത്തുകയായിരുന്നു.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
നിലവിൽ ഒഴിവുള്ള തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച ഇന്റർവ്യൂ നടത്തുന്നുണ്ട്. എന്നാൽ ഇതെല്ലാം പ്രഹസനം മാത്രമാണെന്നാണ് വിജിലൻസിന് സിപിഐ ലോക്കൽ സെക്രട്ടറി നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ഉദ്യോഗസ്ഥർ പണം വാങ്ങി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും കത്തിൽ ആരോപിക്കുന്നു.












Click it and Unblock the Notifications