ഹെറോയ്ൻ കടത്തുകാരൻ ടിങ്കു ഭായ് അറസ്റ്റിൽ; 10 ഗ്രാം മയക്കുമരുന്നു കണ്ടെടുത്തു, വിൽപ്പന നടത്തിയിരുന്നത് 'ടിങ്കൂസ് മസാല' എന്ന പേരിൽ!
ആലുവ: ജില്ലയിലെ സ്കൂൾ, കോളെജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും മയക്കു മരുന്ന് വിതരണം ചെയ്യുന്ന അസം സ്വദേശി ഹെറോയ്നുമായി അറസ്റ്റിൽ. ടിങ്കു ഭായ് എന്നറിയപ്പെടുന്നറിയപ്പെടുന്ന അസ്സീസുൾ ഹക്ക് ആണ് ആലുവ എക്സൈസിന്‍റെ പിടിയിലായത്. ഒരു ഗ്രാം തൂക്കം വരുന്ന പത്ത് പാക്കറ്റുകളിലായി 10 ഗ്രാം മയക്കുമരുന്നു കണ്ടെടുത്തു.
അസ്സാമിലെ നൗഗാവിൽ നിന്നാണു കേരളത്തിലേയ്ക്ക് ഹെറോയിൻ കടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ മാസം ആദ്യം ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അസം സ്വദേശി മതിബൂ റഹ്മാൻ 2.75 ഗ്രാം ഹെറോയിനുമായി പിടിയിലായിരുന്നു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലുവ എക്സൈസ് ഷാഡോ ടീം ടിങ്കു ഭായിക്ക് വിരിച്ച വലയിലാണ് ഇയാൾ കുടുങ്ങിയത്.

ഒരു ഗ്രാം തൂക്കം വരുന്ന ഹെറോയിന് 3000 രൂപയാണ് ഈടാക്കിയിരുന്നത്. ഹെറോയിൻ ഉപയോഗിക്കുന്നവരുടെ ഇടയിൽ "ടിങ്കൂസ് മസാല' എന്ന പേരിലാണു മയക്കുമരുന്ന് വിറ്റഴിച്ചിരുന്നത്. നവാഗതർക്ക് ഹെറോയ്ൻ എങ്ങനെ ഉപയോഗിക്കണമെന്നു രഹസ്യ സങ്കേതത്തിൽ ഇയാൾ പഠിപ്പിച്ച് കൊടുത്തിരുന്നു. ആദ്യമായി ഉപയോഗിക്കുന്നവരെന്ന വ്യാജേന ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീം ഇയാളെ സമീപിച്ചു വിശ്വാസം നേടിയ ശേഷം ഹെറോയിൻ ആവശ്യപ്പെടുകയായിരുന്നു.
ആലുവ ഗവ. ആശുപത്രിയ്ക്ക് സമീപം ഹെറോയിനുമായി കാത്തു നിന്ന ടിങ്കു ഭായിയെ എക്സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്റ്റർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. ഒരു തവണ പരമാവധി 10 എണ്ണം മാത്രമേ ഇയാൾ വിൽപ്പന നടത്താറുള്ളൂ.
സംഘത്തിലെ മറ്റു കണ്ണികൾ ഉടൻ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്‍റീവ് ഓഫീസർ എ.വാസുദേവൻ, ഷാഡോ ടീം അംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി.അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ, ശശി ആചാരി എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.












Click it and Unblock the Notifications