ലോക്ക്ഡൌണിൽ അഭയം നൽകി: സുഹൃത്തിന് പണി കൊടുത്ത് യുവാവ് മുങ്ങി, ഭാര്യയെയും മക്കളെയും കാണാനില്ലെന്ന്
മൂവാറ്റുപുഴ: ലോക്ക്ഡൌണിനിടെ സുഹൃത്തിന് അഭയം നൽകിയത് തലവേദനയായതോടെ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി നടക്കുകയാണ് മൂവാറ്റുപുഴ സ്വദേശി. പ്രശ്നം എന്തെന്നല്ലേ ലോക്ക്ഡൌണിനിടെ വീട്ടിൽ അഭയം നൽകിയ ബാല്യകാല സുഹൃത്ത് തന്റെ ഭാര്യയേയും മക്കളെയും തട്ടിയെടുത്തെന്നാണ് ഇയാളുടെ പരാതി. മക്കളെയെങ്കിലും തിരികെ ലഭിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷനിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് ഇദ്ദേഹം ഭീഷണി മുഴക്കുന്നത്.
മൂന്നാർ സ്വദേശിയായ എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലിയുള്ള യുവാവാണ് അഭയം നൽകിയ ബാല്യകാലസുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്നുകളഞ്ഞിട്ടുള്ളത്. സംഭവം ഇങ്ങനെ.. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം മൂന്നാറിലേക്ക് പോകുന്നതിനായി ശ്രമം നടത്തി ഒരു സ്വകാര്യ വാഹനത്തിൽ കയറിയ യുവാവ് മൂവാറ്റുപുഴ വരെയെത്തി. പിന്നീടങ്ങോട്ട് പോകാൻ വാഹനമൊന്നും ലഭിച്ചതുമില്ല. ഇതോടെ വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരിലൂടെ തന്റെ ഒരു ബാല്യകാല സുഹൃത്ത് മൂവാറ്റുപുഴയിലുണ്ടെന്ന് അറിഞ്ഞതോടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സംഘടിപ്പിച്ച് സുഹൃത്തിനെ വിളിച്ചു. വിളിച്ചയുടനെ കാറുമായെത്തിയ സുഹൃത്ത് യുവാവിന് സ്വന്തം വീട്ടിൽ താമസിക്കാനുള്ള സൌകര്യങ്ങളും ഒരുക്കിക്കൊടുത്തു.

ഒന്നരമാസത്തോളം ഇദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞ യുവാവ് ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും മടങ്ങിപ്പോകാൻ തയ്യാറായില്ല. ഇക്കാലത്തിനുള്ളിൽ തന്നെ തന്റെ ഭാര്യയും സുഹൃത്തും തമ്മിലുള്ള അടുപ്പം ഇദ്ദേഹം കണ്ടുപിടിച്ചു. എന്നാൽ ഗൃഹനാഥനിൽ നിന്നുള്ള എതിർപ്പ് ശക്തമായതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതെ യുവാവ് സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
മടങ്ങിപ്പോയി കുറച്ച് ദിവസങ്ങൾക്കം മൂവാറ്റുപുഴയിലെത്തിയ യുവാവ് തന്റെ ഭാര്യയെയും മക്കളെയും കൊണ്ടുപോയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ പോലീസ് യുവാവിനോട് പോലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചിട്ടുണ്ട്. മക്കളെയെങ്കിലും തനിക്കായി വിട്ടുനൽകണമെന്നാണ് ഇദ്ദേഹം ഉന്നയിക്കുന്ന ആവശ്യം. അതേ സമയം ചെയ്ത തെറ്റ് തിരുത്തി ഭാര്യവന്നാൽ അവരെ സ്വീകരിക്കുമെന്നും ഇദ്ദേഹം പറയുന്നു.












Click it and Unblock the Notifications