പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂനപക്ഷ കമ്മീഷൻ; കക്ഷികളോട് മാന്യമായി പെരുമാറണം, പോലീസിനെതിരെ നിരവധി പരാതികൾ വരുന്നെന്ന് കമ്മീഷൻ!!
കാക്കനാട്: വിവിധ കേസുകളുമായി ബന്ധപ്പെട്ട് തെളിവെടുപ്പു നടത്തുന്ന അവസരങ്ങളില്‍ പോലീസ് കക്ഷികളോട് മാന്യമായി പെരുമാറണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പികെ ഹനീഫ പറഞ്ഞു. കളക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ കേസുകള്‍ പരിഗണിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്നുള്ള നിരവധി പരാതികള്‍ കമ്മീഷനുമുന്നിലെത്തുന്നുണ്ട്.
വസ്ത്രധാരണം, ജാതി, വിശ്വാസം തുടങ്ങിയവയെ പോലീസ് പരിഹസിക്കുന്നതു സംബന്ധിച്ചാണ് മുഖ്യമായും പരാതികളുള്ളത്. തെളിവെടുപ്പു നടത്തുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെളിവെടുപ്പിന് വിളിക്കുന്നവരോട് കുറ്റവാളികളോടെന്നപോലെ സംസാരിക്കരുത്. അത് മാനസികവിഷമത്തിനോ മനോനില തെറ്റാനോ ഇടയാക്കും. നിലവിലെ സാഹചര്യം തുടരുന്നപക്ഷം കമ്മീഷന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം അറിയിച്ചു.

ഈരാറ്റുപേട്ടയില്‍ മൊഹിയുദ്ദീന്‍ ജുമാ മസ്ജിദിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നഗരസഭയുടെ കശാപ്പുശാലയില്‍നിന്നുള്ള മൃഗാവശിഷ്ടങ്ങളും ദുര്‍ഗന്ധവും മലിനജലവും മസ്ജിദിന്റെ പ്രവര്‍ത്തനങ്ങലെ ബാധിക്കുന്നുവെന്നു കാണിച്ച് കമ്മീഷനു ലഭിച്ച പരാതിയില്‍ നഗരസഭ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒക്‌ടോബര്‍ 15ന് കശാപ്പുശാല അടച്ചുപൂട്ടിയതായി ചെയര്‍മാന്‍ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി ടെക് അഞ്ചാം സെമസ്റ്റര്‍ പരീക്ഷാഫലം വൈകുന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ഫലം ഉടനടി പ്രസിദ്ദീകരിക്കുകയും ചെയ്തു. സംസ്ഥാന വൈദ്യുതബോര്‍ഡില്‍ വര്‍ക്കറായി ജോലിചെയ്തുവരവേ മീറ്ററില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന്‌പെന്‍ഷന്‍, റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി പട്ടിമറ്റം സ്വദേശി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഇദ്ദേഹത്തിന് കംപാഷനേറ്റ് അലവന്‍സ് നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.
അയല്‍വാസിയുടെ തെങ്ങില്‍നിന്നും തേങ്ങ, മടല്‍ തുടങ്ങിയവ വീണ് വീടിന്റെ ആസ്ബസ്റ്റോസ് മേല്‍ക്കൂരക്കു കേടുപാടു സംഭവിക്കുന്നതായി ഉദയംപേരൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ തെങ്ങില്‍ കൊല്ലി കെട്ടി സംരക്ഷിക്കാന്‍ അയല്‍വാസിയോട് പഞ്ചായത്ത് കമ്മറ്റി മുഖേന നിര്‍ദ്ദേശിച്ചിട്ടും ഫലമുണ്ടാകാത്തതിനാല്‍ രണ്ടുമാസത്തിനകം പഞ്ചായത്തിരാജ് നിയമത്തിലെ പ്രോസിക്യൂഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. ആകെ 24 പരാതികള്‍ പരിഗണിച്ചു. 15 കേസുകള്‍ ഉത്തരവിനായി മാറ്റിവെച്ചു. പുതിയ മൂന്നു പരാതികള്‍ ലഭിച്ചു.












Click it and Unblock the Notifications