ക്ലാസ് മുറിയിലെ ബോർഡിൽ നന്ദി വാചകങ്ങൾ എഴുതിച്ചേർത്ത് ക്യാമ്പിൽ നിന്ന് അവർ വീടുകളിലേക്ക് യാത്രയായി
കൊച്ചി: " ഞങ്ങളുടെ പുതിയ ജീവിതത്തെ ഇത്ര നാൾ കാത്തുസൂക്ഷിച്ച മഹാരാജാസിന്റെ നല്ല മനസ്സുകൾക്ക് നന്ദി" എന്ന് ക്ലാസ് മുറിയിലെ ഗ്രീൻ ബോർഡിൽ എഴുതി ചേർത്ത ശേഷമാണ് ക്യാമ്പിലെത്തിയവർ ക്യാമ്പസിൽ നിന്ന് വീടുകളിലേക്ക് യാത്രയായത്. പ്രളയവും പേമാരിയും രൂക്ഷമായപ്പോൾ സ്വന്തം വീടുകൾ താമസ യോഗ്യമല്ലാതായ സാഹചര്യത്തിൽ മഹാരാജാസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവരാണ് ബോർഡിൽ നന്ദിി വാചകങ്ങൾ എഴുതി വച്ചത്.

മഹാരാജാസ് കോളേജിലെ ക്യാമ്പിലെത്തിയ ചരിയം തുരുത്ത് നിവാസികൾ തിരികെ പോകാൻ നേരം കോളേജ് ബോർഡിൽ എഴുതി ചേർത്ത നന്ദി വാചകങ്ങൾ
പ്രണയത്തിൻറെ കനലുകൾക്കിടയിലും മഹാരാജാസിൽ സംഘടിപ്പിച്ച ഓണാഘോഷവും പൊടിപൊടിച്ചു. പ്രളയം വിതച്ച നഷ്ടങ്ങൾക്കുമേൽ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും അന്തരീക്ഷമാണ് കോളേജ് അങ്കണത്തിൽ തിരുവോണനാളിൽ ഉണ്ടായിരുന്നത്. ഓണവുമായി ബന്ധപ്പെട്ട നിരവധി കലാപരിപാടികൾ വിദ്യാർത്ഥികൾ ക്യാമ്പിൽ എത്തിയവർക്ക് വേണ്ടി ഒരുക്കി. വീട്ടിലെ ഓണം പോലെ തന്നെ ക്യാമ്പിലെ ഓണപ്പരിപാടികളും ആസൂത്രണം ചെയ്തു. കസേരകളി, ഉറിയടി, വടംവലി, മിഠായി പെറുക്കൽ, ലെമൺ സ്പൂൺ റേസ് എന്നിങ്ങനെ വിവിധ കലാപരിപാടികൾ ക്യാമ്പസിൽ ഓണത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പിലെത്തിയ വേണ്ടി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനദാനവും നൽകി. സദ്യവട്ടങ്ങളും സുന്ദരമായൊരു ഓണക്കാലം ക്യാമ്പിലെത്തിയവർക്ക് കോളേജ് ഒരുക്കിയത്.
ക്യാമ്പിൽ എത്തിയവർക്ക് കോളേജിലെ ഓണാഘോഷങ്ങൾ നഷ്ടങ്ങളെ മറക്കാനുള്ള കുറേ സുന്ദര നിമിഷങ്ങളായിരുന്നു. പ്രീഡിഗ്രിക്ക് മഹാരാജാസിൽ പഠിക്കാൻ കിട്ടാത്ത അവസരമാണ് വെള്ളപ്പൊക്കം നൽകിയതെന്ന് ക്യാമ്പിലെത്തിയ കടമക്കുടി സ്വദേശി വിനോദ് പറയുന്നു. ക്യാമ്പും അന്തരീക്ഷവും വളരെ നല്ലതായിരുന്നു എന്ന് സൗഹാർദ്ദപരമായ അന്തരീക്ഷമാണ് ക്യാമ്പിൽ ഉണ്ടായിരുന്നതെന്നും വിനോദ് പറയുന്നു. ക്യാമ്പിൽ ആണെന്ന തോന്നൽ ഉണ്ടായിരുന്നില്ല, അത്രയ്ക്ക് സുന്ദരമായ അന്തരീക്ഷമാണ് ക്യാമ്പിലുണ്ടായിരുന്നതെന്ന് ചരിയം തുരുത്ത് നിവാസി പ്രമോദ് പറയുന്നു. എല്ലാം മറന്നാണ് ആളുകൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. കളിയും പരിപാടികളും എല്ലാമായി ഓണം ക്യാമ്പിൽ ആഘോഷമായിരുന്നുവെന്നും മഹാരാജാസ് പഠിക്കാൻ നഷ്ടമായെന്നും ക്യാമ്പിലെ മറ്റൊരു നിവാസിയും കടമക്കുടി സ്വദേശിയുമായ രസ്ന പറയുന്നു. മറ്റൊരു ക്യാമ്പ് നിവാസി ഡെൽമ തമ്പിക്കും ക്യാമ്പിനെ പറ്റി നല്ല അഭിപ്രായമാണ്. ദുരിതംപേറി അവിടെയെത്തിയ അവർക്കു മനോവിഷമം മറക്കുന്ന രീതിയിലാണ് എല്ലാവരും സഹകരിച്ചത്. ഗാനമേള, മാജിക്, നാടൻപാട്ട് എന്നിങ്ങനെ വിവിധ കലാപരിപാടികൾ ക്യാമ്പിലെത്തിയ വർക്ക് വേണ്ടി ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. വെള്ളം കയറി വീട് വിട്ടുനിൽക്കേണ്ടിവന്ന തങ്ങൾക്ക് മഹാരാജാസ് തണലായത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലയിൽ പലയിടങ്ങളിലും വെള്ളം കരയിൽ കയറിയതിനെ തുടർന്ന് ആഗസ്റ്റ് 16നാണ് മഹാരാജാസ് കോളേജിൽ തഹസിൽദാർ വൃന്ദാ ദേവിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചത്. 800ന് മേലെ ആളുകൾ ക്യാമ്പിൽ ഉണ്ടായിരുന്നു. കടമക്കുടി, പിഴല, വൈപ്പിൻ, ചരിയം തുരുത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് വെള്ളപ്പൊക്കത്തെ തുടർന്ന് ക്യാമ്പിലെത്തിയത്. ക്യാമ്പിൽ എത്തിയവർക്ക് ക്ലീനിങ് കിറ്റ്, വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ എന്നിവ നൽകിയാണ് ക്യാമ്പിൽ നിന്നും തിരികെ അയച്ചത്. ക്യാമ്പിൽ അവസാനിച്ച 25 ഓളം പേരെ കടമക്കുടി വി എച്ച് സി സ്കൂളിലേക്ക് മാറ്റി കോളേജിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് അവസാനിച്ചു.












Click it and Unblock the Notifications